Sunday, January 29, 2012

പറന്നുയരുന്ന വിവാദം

രണ്ടു വര്‍ഷം മുന്‍പെഴുതിയ ഒരു റിപ്പോര്‍ട്ട് ..

വിമാനത്താവളങ്ങളുടെ എണ്ണം ഒരു നാടിന്റെ പുരോഗതിയുടെ അളവുകോലാകുന്ന കാലം എത്തിയാല്‍ കേരളം ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടും പിന്നിലാകില്ല എന്നത് ഉറപ്പാണ്. കണ്ണൂരില്‍ വരാനിരിക്കുന്ന വിമാനത്താവളം കൂടിയാകുമ്പോള്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാകും കേരളത്തിന് സ്വന്തമാവുക. വാഹനങ്ങള്‍ക്ക് ഓടാന്‍ കുഴികളില്ലാത്ത റോഡുകളൊന്നുമില്ലെങ്കിലും വിമാനയാത്രയുടെ കാര്യത്തില്‍ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ഇവക്ക് പുറമെയാണ് കേരളത്തിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം ആറന്മുളയില്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി കാത്ത് നിര്‍മ്മാണത്തിന് തയ്യാറായി കിടക്കുന്നത്. എന്നാല്‍ മറ്റേതൊരു വമ്പന്‍ പദ്ധതിയെയുമെന്നപോലെ ആറന്മുള വിമാനത്താവളപദ്ധതിയും വിവാദക്കുരുക്കില്‍ത്തന്നെയാണ്.
തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍നിന്നും കഷ്ടിച്ച് 130 കിലോമീറ്റര്‍ വീതം അകലത്തിലാണ് ആറന്മുളയില്‍ നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടിന് സ്ഥാനം കണ്ടിരിക്കുന്നത്. 600 കിലോമീറ്റര്‍ ഭൂമിയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന വിമാനത്താവളത്തിനുവേണ്ടി 450 ഏക്കറോളം ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. മധ്യതിരുവിതാംകൂറില്‍ നിരവധി സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന മൗണ്ട് സിയോണ്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചെന്നൈ ആസ്ഥാനമാക്കിയുള്ള കെജിഎസ് ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുമായിച്ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ നോര്‍ക്കയും (സര്‍ക്കാര്‍ ഏജന്‍സിയല്ല) മൗണ്ട് സിയോണ്‍ ട്രസ്റ്റും ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനവും അനില്‍ അംബാനി ഗ്രൂപ്പിന് 250 കോടിരൂപയോളം ഓഹരി പങ്കാളിത്തമുള്ള കുമരന്‍ -ജിജി -ഷണ്‍മുഖം ഗ്രൂപ്പ് എന്ന കെജിഎസ് ഗ്രൂപ്പും സര്‍ക്കാര്‍ ഏജന്‍സിയായ കിന്‍ഫ്രയും ചേര്‍ന്നാണ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കുകയെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു. മൂന്നുവര്‍ഷം കൊണ്ട് എ-300 എയര്‍ബസിന് ഇറങ്ങാന്‍ പറ്റിയ വിമാനത്താവളം നിര്‍മ്മിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.
ആറന്മുളയില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതിന്റെ സാദ്ധ്യതയെക്കുറിച്ച് പഠിക്കാന്‍ കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയത്. സാമ്പത്തികമായും പാരിസ്ഥിതികമായും അനുകൂലമായ റിപ്പോര്‍ട്ടാണ് കിറ്റ്‌കോ നല്‍കിയത്. ജനസംഖ്യയില്‍ നല്ലൊരുഭാഗം വിദേശമലയാളികളുള്ള മധ്യതിരുവിതാംകൂറില്‍ ഒരു എയര്‍പോര്‍ട്ട് വരുന്നതിലൂടെ നാല് ജില്ലകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പത്തനംതിട്ട, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് പുറമേ വിനോദസഞ്ചാരമേഖലക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കും പുതിയ വിമാനത്താവളം വരുന്നതോടെ സൗകര്യമേറുമെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.ടി. നന്ദകുമാര്‍ ഐപിഎസ് പറയുന്നു.
മൗണ്ട് സിയോണ്‍ ട്രസ്റ്റിന്റെ ചെയര്‍മാനായ കെ.ജെ. എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം മുമ്പാണ് ആറന്മുള എയര്‍പോര്‍ട്ട് എന്ന ആശയത്തിന് തുടക്കമാകുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കടമ്മനിട്ടയിലും ചെങ്ങന്നൂരും എഞ്ചിനീയറിംഗ് കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്. സ്വകാര്യവിമാനത്താവളത്തിനായി പാടശേഖരങ്ങളള്‍പ്പെടെയുള്ള ഭൂമി ട്രസ്റ്റിന്റെ പേരില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ആ ഭൂമിയിലുണ്ടായിരുന്ന 14 ഏക്കറോളം വിസ്തൃതിയുള്ള കുന്നിടിച്ച് നിലം നികത്താന്‍ തുടങ്ങിയപ്പോള്‍ കര്‍ഷകത്തൊഴിലാളിയൂണിയന്റെയും പ്രാദേശിക സിപിഎം നേതാക്കളുടെയും എതിര്‍പ്പ് നേരിടേണ്ടിവന്നുവെങ്കിലും ക്രമേണ ആ എതിര്‍പ്പുകള്‍ ഇല്ലാതായി. ട്രസ്റ്റിനനുകൂബലമായി കോടതിവിധി ഉണ്ടായെന്നും അതുമൂലമാണ് വയല്‍ നികത്തലിനെ പിന്നീട് എതിര്‍ക്കാഞ്ഞതെന്നും സിപിഎം എംഎല്‍എയായ കെ.സി.രാജഗോപാല്‍ പറയുന്നു. എന്നാല്‍ ഈ വിഷയം ഇതുവരെയും കോടതിയില്‍ എത്തിയിട്ടേയില്ലെന്നാണ് നന്ദകുമാര്‍ വ്യക്തമാക്കുന്നത്. ഏതായാലും സിപിഎമ്മിന്റെ എതിര്‍പ്പ് ഇല്ലാതായതോടെ ഭൂമി വാങ്ങലും നിലം നികത്തലും തുടര്‍ന്നു. നൂറേക്കറോളം പാടം നികത്തി റണ്‍വേക്കുള്ള സ്ഥലം തയ്യാറാക്കിക്കഴിഞ്ഞു.
ഇതിനിടയിലാണ് അമേരിക്കന്‍ മലയാളികളുടെ സംഘടനയായ നോര്‍ക്കയുടെയും ഫൊക്കാനയുടെയും നാട്ടിലെ പ്രമുഖരുടെയും സഹകരണത്തോടെ ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയത് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന്‌കോടി രൂപയുടെ പ്രഖ്യാപിത മൂലധനത്തോടെയാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ഏതാണ്ട് നാല്‍പ്പത് ലക്ഷം രൂപ സമാഹരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. എബ്രഹാം കലമണ്ണില്‍  ഉള്‍പ്പെടെ 12 ഡയറക്ടര്‍മാരായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്. ഫൊക്കാനയിലെ അംഗങ്ങളില്‍ നിന്നും അമേരിക്കന്‍ മലയാളികളുടെ മറ്റ് സംഘടനകളില്‍ നിന്നും മൂലധനം കണ്ടെത്താനായിരുന്നു പദ്ധതിയെങ്കിലും അത് വിജയിച്ചില്ല. ചില പ്രഖ്യാപനങ്ങളും വാര്‍ത്താസമ്മേളനങ്ങളും നടത്തി എയര്‍പോര്‍ട്ട് വരുന്ന കാര്യം പ്രഖ്യാപിച്ചെങ്കിലും കാര്യങ്ങള്‍ പിന്നീട് മുന്നോട്ടുപോയില്ല. ആറന്മുള ഏവിയേഷന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ക്രമേണ മൂന്ന് അംഗങ്ങള്‍ മാത്രമായി. ഈ സന്ദര്‍ഭത്തിലും മൗണ്ട് സിയോണ്‍ ട്രസ്റ്റ് എയര്‍പോര്‍ട്ടിനായി സ്ഥലം വാങ്ങിക്കൊണ്ടിരുന്നു. ഡയറക്ടര്‍മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളാണ് ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് പ്രതീക്ഷിച്ചത്ര മുന്നോട്ടുപോകാതിരിക്കാന്‍ കാരണമെന്ന് ഒരു ഡയറക്ടര്‍ബോര്‍ഡ് അംഗം ചൂണ്ടിക്കാട്ടുന്നു. “മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള തുടക്കത്തിലെ ആവേശത്തിനപ്പുറം ഡയറക്ടര്‍ബോര്‍ഡിലുണ്ടായിരുന്ന പലരും പിന്നീട് കമ്പനിയുടെ കാര്യത്തില്‍ താല്‍പ്പര്യം കാട്ടിയില്ല. പണം നിക്ഷേപിക്കാത്ത ഡയറക്ടര്‍മാര്‍ പോലുമുണ്ടായിരുന്നു. ഫൊക്കാനയുടെ നേതൃത്വത്തില്‍ പണം സമാഹരിക്കാമെന്ന് ചിലര്‍ പദ്ധതിയിട്ടിരുന്നതും നടപ്പായില്ല. അതിനിടെ 25 കോടി രൂപ നല്‍കി 200 ഏക്കര്‍ ഭൂമി വാങ്ങാമെന്ന കരാറില്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഒരു വ്യവസായി എത്തിയെങ്കിലും അദ്ദേഹവും അഡ്വാന്‍സ് നല്‍കിയ ഒന്നേകാല്‍ കോടിക്കപ്പുറം ഭൂമി വാങ്ങാന്‍ പണം നല്‍കിയില്ല.” അദ്ദേഹം പറയുന്നു.
ഇത്രയും സംഭവങ്ങള്‍ക്ക് ശേഷമാണ് എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിന്റെ ചുമതല കെജിഎസ് ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്ക് നല്‍കുന്നത്. എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിനായി രൂപീകരിച്ച ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് ഇപ്പോള്‍ വലിയ റോളൊന്നുമില്ല. പുതിയ കമ്പനിയില്‍ ഏതാനും ഓഹരികള്‍ കിട്ടുന്നതിലൊതുങ്ങും ആറന്മുള ഏവിയേഷന്‍ ലിമിറ്റഡിന്റെ റോള്‍. ഭൂമിയുടെ ഉടമയായ മൗണ്ട് സിയോണ്‍ ട്രസ്റ്റും ഡെവലപ്പേഴ്‌സായ കെജിഎസും കഴിഞ്ഞാലേ ആറന്മുള ഏവിയേഷന് സ്ഥാനമുള്ളൂ. പോരെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കിന്‍ഫ്രയോട് സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. കിന്‍ഫ്ര സഹകരണത്തിന് തയ്യാറായാല്‍ നിശ്ചിത ശതമാനം ഓഹരികള്‍ അവര്‍ക്കും നല്‍കേണ്ടിവരും.
ഇതൊക്കെ നടക്കണമെങ്കില്‍ കേരളസര്‍ക്കാരിന്റെ എന്‍.ഓ.സി ലഭിക്കണം എന്നതാണ് പ്രധാനകാര്യം. എന്നാല്‍ ആറന്മുള എയര്‍പോര്‍ട്ടിന് എന്‍ഒസി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ ഇപ്പോഴും ഏകാഭിപ്രായമില്ല. കമ്പനി നടത്തിയ നിയമലംഘനങ്ങളില്‍ റവന്യൂമന്ത്രാലയത്തിന് അമര്‍ഷമുണ്ടെങ്കിലും മറ്റ് വകുപ്പുകള്‍ക്ക് അത്രത്തോളം വിരോധമില്ല. ഏകജാലകത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇപ്പോള്‍ ആറന്മുള എയര്‍പോര്‍ട്ടിന്റെ നീക്കങ്ങള്‍ മുന്നോട്ടുപോകുന്നത്. സിപിഎമ്മിലെ ഒരു വിഭാഗാകട്ടെ എയര്‍പോര്‍ട്ടിന് സര്‍വാത്മനാ പിന്തുണയേകുന്നുമുണ്ട്.
നിലം നികത്തല്‍ തന്നെയാണ് കമ്പനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പ്രധാനം. വന്‍തോതില്‍ വയല്‍ നികത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണ് മൗണ്ട് സിയോണ്‍ ട്രസ്റ്റ് നൂറേക്കറോളം വയല്‍ നികത്തിയത്. ഇതിനെതിരെ തുടക്കത്തില്‍ ശബ്ദമുയര്‍ത്തിയവരെല്ലാം പല കാരണങ്ങള്‍ കൊണ്ട് പിന്നീട് നിശബ്ദരാവുകയായിരുന്നു. നാട്ടില്‍ വികസനം വരുന്നതിന് എതിരുനില്‍ക്കുന്നു എന്ന അപഖ്യാതി ഏല്‍ക്കാന്‍ കഴിയാത്തതാണ് കാരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ. പറയുമ്പോള്‍ നിയമാനുസരണം തന്നെയാണ് കമ്പനി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയതെന്ന് കെ.സി.രാജഗോപാല്‍ എം.എല്‍എ. പറയുന്നു. സെന്റിന് 300 രൂപ മുതല്‍ നല്‍കി വാങ്ങിയ സ്ഥലമാണ് മൗണ്ട് സിയോണ്‍ ട്രസ്റ്റ് ഇപ്പോള്‍ 100 മടങ്ങിലേറെ വിലയ്ക്ക് എയര്‍പോര്‍ട്ടിനായി ഒരുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എയര്‍പോര്‍ട്ട് കമ്പനിക്ക് ഭൂമി കൈമാറി ആ തുകക്കുള്ള ഓഹരികള്‍ സ്വന്തമാക്കുവാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. എന്നാല്‍ ഭൂമി എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സിന് കൈമാറാന്‍ നിയമപ്രകാരം ഇപ്പോഴും ട്രസ്റ്റിന് കഴിയില്ല. ഭൂപരിധി നിയമമാണ് അതിന് പ്രധാനമായും തടസ്സം നില്‍ക്കുന്നത്. കമ്പനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിക്കാതെ 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വക്കാന്‍ കഴിയില്ല. ട്രസ്റ്റുകള്‍ക്ക് ആ നിബന്ധന ബാധകമല്ല താനും. എന്നാല്‍ ട്രസ്റ്റുകളുടെ പേരില്‍ പരിധിയില്‍ കവിഞ്ഞ സ്വത്തുക്കള്‍ കൈവശം വക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂ വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറയുന്നു. അത്തരത്തില്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ആറന്മുള എയര്‍പോര്‍ട്ടിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാവും. ഇതിനെതിരെ ട്രസ്റ്റ് ചെയര്‍മാന് സ്വാധീനമുള്ള ഭരണപക്ഷത്തിലെ ഒരു ഘടകകക്ഷിയുടെ സഹായവും ട്രസ്റ്റ് തേടിയിട്ടുണ്ട്.
പത്ത് വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടന്ന വയലാണ് തങ്ങള്‍ നികത്തിയതെന്ന് പി.ടി.നന്ദകുമാര്‍ പറയുന്നു. “ആയിരക്കണക്കിന് ഏക്കര്‍ വയല്‍ നികത്തിയാണ് നെടുമ്പാശ്ശേരിയില്‍ എയര്‍പോര്‍ട്ട് സ്ഥാപിച്ചത്. അന്ന് സ്വന്തം ശവത്തിലൂടെയല്ലാതെ എയര്‍പോര്‍ട്ട് നിര്‍മ്മാണം നടക്കില്ലെന്ന് വാശിപിടിച്ചവര്‍ ഇപ്പോള്‍ ആ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ഇവിടെ ഉപയോഗശൂന്യമായി കിടന്ന വയലാണ് നികത്തിയത്. ഇത്തരം ഒരു വികസനം വരുമ്പോള്‍ കണ്ണുമടച്ച് അതിനെ എതിര്‍ക്കുന്നതിനുപകരം ക്രിയാത്മകമായി പിന്തുണക്കുകയാണ് വേണ്ടത്. ഒരുതരത്തിലുമുള്ള പാരിസ്ഥിതിക പ്രശ്‌നം ഈ എയര്‍പോര്‍ട്ട് മൂലം ഉണ്ടാകില്ലെന്ന് കിറ്റ്‌കോ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ സ്ഥാപിക്കാന്‍ പോകുന്നത് പൂര്‍ണ്ണമായും പാരിസ്ഥിതിക സൗഹൃദം ഉറപ്പുവരുത്തുന്ന എയര്‍പോര്‍ട്ടാണ്. നാനൂറ് ഏക്കറിലേറെ വയല്‍ നികത്തിയെന്നുവരെ മാധ്യമങ്ങള്‍ ആരോപിച്ചു. റണ്‍വേക്ക് വേണ്ടിയുള്ള വയല്‍ മാത്രമാണ് ഇവിടെ നികത്തിയിട്ടുള്ളത്. ചെളിവെള്ളത്തില്‍ വിമാനമിറങ്ങാന്‍ കഴിയില്ലല്ലോ,” നന്ദകുമാര്‍ പറയുന്നു. വയല്‍നികത്തിയത് നിയമപരമാക്കിത്തരാന്‍ തങ്ങള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാല്‍ വയല്‍ എന്നത് കൃഷിസ്ഥലം മാത്രമല്ലെന്നും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ വയല്‍ നികത്തുന്നത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നും റവന്യൂ മന്ത്രാലയത്തിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. “വീട് നിര്‍മ്മിക്കാന്‍ വേണ്ടി അനുമതിയില്ലാതെ പത്ത് സെന്റില്‍ താഴെ വയല്‍ നികത്തുന്നവര്‍ക്കുപോലും നിയമനടപടി നേരിടേണ്ടിവരും. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമായ നിലപാട് സ്വീകരിപ്പിച്ചാണ് ആറന്മുളയില്‍ വയല്‍ നികത്തിയിട്ടുള്ളത്. വയല്‍ നികത്തിയശേഷം അത് നിയമപരമാക്കി നല്‍കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പറയുന്നത് ഒരിക്കലും സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയില്ല. അത് നിയമപരമാക്കി നല്‍കാനും കഴിയില്ല,” അദ്ദേഹം വ്യക്തമാക്കുന്നു.
കിന്‍ഫ്രയുടെ കൂടി പങ്കാളിത്തത്തോടെയാകും എയര്‍പോര്‍ട്ട് നിര്‍മ്മിക്കുകയെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കാളിത്തവുമില്ലെന്ന് കിന്‍ഫ്ര വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് നന്ദകുമാര്‍ പറയുന്നത് ഇക്വിറ്റി പാര്‍ട്ടിസിപ്പേഷനുവേണ്ടി തങ്ങള്‍ കിന്‍ഫ്രയെ സമീപിച്ചിട്ടുണ്ടെന്നും ഉടന്‍ അനുകൂല മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ്.
ഏതെങ്കിലും പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനും ജനങ്ങളെ കുടിയൊഴിപ്പിക്കാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നിരിക്കെ ഇത്രയേറെ ഭൂമി ട്രസ്റ്റ് സ്വന്തമാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ ഇതുവരെയും ഒരൊറ്റയാളെപ്പോലും കുടിയൊഴിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് കമ്പനി സി.ഇ.ഒ അവകാശപ്പെടുന്നത്. ട്രസ്റ്റ് ഭൂവുടമകളില്‍നിന്നും ഭൂമി വാങ്ങുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിയമപരമായും സുതാര്യതയോടും കൂടിത്തന്നെയാണ് കമ്പനി ഇതുവരെയും പ്രവര്‍ത്തിച്ചുപോരുന്നത്. അതിനെ തകിടം മറിക്കാനുള്ള മൗലികവാദപരമായ നിലപാടാണ് ചിലര്‍ സ്വീകരിച്ചിട്ടുള്ളത്. എന്തുവന്നാലും കണ്ണടച്ചെതിര്‍ക്കുന്ന ഈ പ്രവൃത്തികള്‍ കേരളത്തിലേക്ക് എത്തുന്ന വിദേശ നിക്ഷേപകരെ ആട്ടിയോടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും വനം പരിസ്ഥിതി വകുപ്പില്‍ നിന്നും അടക്കമുള്ള അനുമതി ഇതിനകം ലഭിച്ചുകഴിഞ്ഞുവെന്ന് നന്ദകുമാര്‍ പറയുന്നു. സംസ്ഥാനസര്‍ക്കാരില്‍ നിന്നും എന്‍ഒസി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം ആഭ്യന്തര സര്‍വീസുകളോടെ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിയമലംഘകര്‍ക്ക് പച്ചക്കൊടി കാട്ടുക അത്ര എളുപ്പമല്ലെന്ന നിലപാടിലാണ് റവന്യൂവകുപ്പ്. അതേസമയം തന്നെ ഒരു സിപിഐ മന്ത്രിയുടെയും കേരള കോണ്‍ഗ്രസിന്റെയും ചില സിപിഎം നേതാക്കളുടെയും ഉള്‍പ്പെടെ അനുഗ്രഹത്തോടെ മുന്നോട്ടപോകാന്‍ തന്നെയാണ് കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ തീരുമാനം. തൊട്ടടുത്തുതന്നെയുള്ള മൗണ്ട് സിയോണ്‍ എഞ്ചിനീയറിംഗ് കോളജിലെ എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഏവിയേഷന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. നിയമലംഘനങ്ങളുടെ വിവാദക്കുരുക്ക് മുറുകുമ്പോഴും ശുഭാപ്തി വിശ്വാസത്തോടുകൂടിത്തന്നെയാണ് കമ്പനി മുന്നോട്ടുപോകുന്നത്. വരുംനാളുകളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് ആറന്മുള എയര്‍പോര്‍ട്ട് പ്രേരകമാകുമെന്നാണ് ഇപ്പഴുള്ള സൂചനകള്‍.

Wednesday, January 25, 2012

മരണങ്ങളുടെ പുസ്തകം (അപകടം)

സാക്ഷിയാകേണ്ടിവന്ന അപകടങ്ങളും അപകടമരണങ്ങളും ഏറെയാണ്. ഒറ്റ നിമിഷം കൊണ്ട് എല്ലാം അവസാനിക്കുന്നവ മുതല്‍ അപ്രതീക്ഷിതമായ രക്ഷപ്പെടലുകള്‍ വരെയുണ്ട് കണ്മുന്നിലൂടെ മിന്നി മറഞ്ഞുപോയ അപകടങ്ങളില്‍.  
എന്റെ ബൈക്കിനെ ഓവര്‌ടേക്ക് ചെയ്തുപോയ ചെറുപ്പക്കാരനും ബൈക്കും ഒരു ട്രക്കിനു കീഴിലേക്ക് ചുവപ്പ് തീര്‍ത്ത് പോകുന്നത് കണ്ട് അനങ്ങാനാവാതെ നിന്നിട്ടുണ്ട്. പക്ഷേ അപകടം എന്ന വാക്ക് ആദ്യം ഓര്‍മ്മിപ്പിക്കുന്നത് അതിനെപ്പോലുമല്ല. ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഒരു മരണത്തെയാണ്.
തുടക്കക്കാരനായ ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ദുരന്തം എന്ന വാക്ക് ജീവിതത്തിലെ ഒരു വലിയ അധ്യായം തന്നെയാണ്. ചാനല്‍ക്യാമറകള്‍ ദുരന്തങ്ങളുടെ സാധ്യതകളിലേക്ക് പോലും ഇടിച്ചുകയറുന്നതിനും മുമ്പുള്ള കാലത്തെക്കുറിച്ചാണ് ഇത്. ഒരു ചെറുപത്രത്തിലെ റിപ്പോര്‍ട്ടറാണെങ്കില്‍ ദുരന്തം ഒരു വലിയ അവസരം കൂടിയാണ്. സ്വയം തെളിയിക്കുന്നതിനുള്ള ഒരു അവസരം.
1997 മെയ്മാസത്തിലായിരുന്നു അത്. കൊച്ചിയില്‍ നിന്നും ഇറങ്ങുന്ന, ഒരു ചെറിയ രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ കൊല്ലം ജില്ലാ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അന്നായിരുന്നു വഴിയരികില്‍ കണ്ടുമറക്കുന്ന അപകടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു വാഹനാപകടം, അതും കുറേപ്പേരുടെ മരണം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടി വരുന്ന ആദ്യത്തെ അനുഭവം.
പ്രസ്‌ ക്ലബ്ബിലെ പതിവ് പത്രസമ്മേളനങ്ങളെല്ലാം കഴിഞ്ഞ് സ്വസ്ഥമായിരിക്കുമ്പോഴാണ് ആ വാര്‍ത്ത കേള്‍ക്കുന്നത്. കൊട്ടിയത്തിനടുത്ത് മൈലക്കാട്ട് ബസും ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബസ് ആകെ തകര്‍ന്നു. എത്രയെങ്കിലും ആളുകള്‍ മരിച്ചുകാണണം. പതിവുപോലെ ആദ്യം പൊലീസ് സ്റ്റേഷനില്‍ വിളിച്ചുചോദിച്ചു. നാലുപേര്‍ മരിച്ചു എന്നാണ് വിവരം. വിശദമായി ഒന്നും അറിയില്ല. മൊബൈല്‍ ഫോണ്‍ എന്ന ആഡംബരം എത്തിയിട്ടില്ലാത്ത കാലമാണ്. ജില്ലാ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ മൂന്ന് മൃതദേഹങ്ങള്‍ അവിടെ എത്തിയിട്ടുണ്ട്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും ആരൊക്കെയോ ഉണ്ട്. വിശദവിവരങ്ങളൊന്നും അറിയില്ല, ആര്‍ക്കും.
ചെറുപത്രങ്ങളിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരൊക്കെ വൈകുന്നേരമാവട്ടെ എന്ന മട്ടില്‍ കാത്തിരിപ്പായി. സായാഹാനപ്പത്രങ്ങളും മറ്റ് റിപ്പോര്‍ട്ടര്‍മാരുമൊക്കെ മതി അവര്‍ക്ക് വാര്‍ത്ത കൊടുക്കാന്‍. വലിയ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെല്ലാം അതിനകം തിരക്കിട്ട് പോയിക്കഴിഞ്ഞു. ഇടത്തരം പത്രങ്ങളിലെ ചില ചെറുപ്പക്കാരായ റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഞാനും ബസ് കയറി സംഭവസ്ഥലത്തേക്ക് പോയി.
എന്നും ഞാന്‍ വീട്ടില്‍നിന്നും കൊല്ലത്തേക്ക് വരുന്ന വഴിയിലാണ് അപകടം. തകര്‍ന്ന ബസ് ഒരു പേടിപ്പിക്കുന്ന രൂപമായിരുന്നു. അസ്ഥികള്‍ മാത്രമായ ഒരു മനുഷ്യരൂപം പോലെ. ഹോളിക്രോസ് ആശുപത്രിയില്‍ വല്ലാത്ത തിരക്ക്. ആശുപത്രിക്ക് മുന്നില്‍ പതിച്ച അപകടത്തില്‍ പെട്ടവരുടെ ലിസ്റ്റിനുചുറ്റും ഒരുപാടുപേര്‍. വെറുതെ തമാശ കാണുന്നവരും യാത്രപോയ ആരെയൊക്കെയോ അന്വേഷിക്കുന്നവരും മുഖഭാവത്തില്‍ നിന്ന് വായിച്ചെടുക്കാവുന്ന വ്യത്യാസത്തോടെ.
മരിച്ചവരുടെ ലിസ്റ്റില്ല. തങ്ങളാരെന്ന് പറയാന്‍ മൃതദേഹങ്ങള്‍ക്ക് കഴിയാത്തതുകൊണ്ട് അവരെ ആരും തിരിച്ചറിഞ്ഞിട്ടുമില്ല. ആറോ ഏഴോ പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന് മാത്രമായിരുന്നു പൊലീസുകാരുടെ അറിവ്. അവരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ആശുപത്രി വരാന്തയില്‍ ചോരപുരണ്ട വസ്ത്രങ്ങളില്‍ പൊതിഞ്ഞ് വിശ്രമിക്കുന്നു. ഒരു കുട്ടിയും അമ്പതിലേറെ പ്രായം തോന്നിക്കുന്ന വൃദ്ധയും ഒരു യുവാവും... ചുറ്റിലുമുള്ള കാഴ്ചക്കാര്‍ക്കിടയില്‍ നിന്നുപോലും വായിച്ചെടുക്കാമായിരുന്നു അവയുടെ അനാഥത്വം.
മൃതദേഹങ്ങളെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായപ്പോള്‍ പരിക്കേറ്റവരുടെ വിവരങ്ങളുമായി പത്രപ്രവര്‍ത്തക സംഘം കൊല്ലത്തേക്ക് മടങ്ങി. ചോരപുരണ്ട ജീവിതങ്ങളുടെയും മരണങ്ങളുടെയും ഷോക്കില്‍ ഞാനും. കസാലപത്രപ്രവര്‍ത്തകര്‍ക്ക് ഒന്നിനെക്കുറിച്ചും ഉത്കണ്ഠയില്ലായിരുന്നു. മരണങ്ങളും ജീവിതങ്ങളുമല്ല, വാര്‍ത്തകള്‍ പോലുമല്ല അവരെ ആകര്‍ഷിക്കുന്നത്.
ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിക്ക് മുന്നില്‍ മുറ്റത്ത് മണ്ണില്‍ കിടക്കുകയായിരുന്നു യാത്രയുടെ അവസാനം കണ്ടവര്‍. പക്ഷേ അവരില്‍ സ്വന്തമായി പേര് അവശേഷിച്ചിരുന്നവര്‍ രണ്ടുപേര്‍ മാത്രം. തിരിച്ചറിയാന്‍ ആരെങ്കിലും വരുന്നതും കാത്ത് മറ്റ് അഞ്ച് ശവശരീരങ്ങള്‍. ഇത് തങ്ങളല്ലല്ലോയെന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ടവരല്ലല്ലോ എന്നുമൊക്കെ ആശ്വസിച്ചും വെറുതെ നേരംപോക്കാന്‍ ഒരു കാഴ്ചയെന്ന് സന്തോഷിച്ചുമൊക്കെ കാഴ്ചക്കാര്‍ വഴിപോക്കരും ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുമെല്ലാം അവിടെ ചുറ്റിത്തിരിഞ്ഞു.ഒരു തിരിച്ചറിയല്‍.. അത് കാത്തായിരുന്നു ഞങ്ങളുടെ നില്‍പ്പ്. തിരിച്ചറിയലിനൊപ്പം കിട്ടുക ഒരു സൈഡ്‌സ്റ്റോറി കൂടിയാണ്. വായനക്കാര്‍ കാത്തിരിക്കുന്നതും അതുതെന്നെയാണ് എന്നാണല്ലോ വിശ്വാസം.
അഞ്ച് മണി കഴിഞ്ഞപ്പോഴായിരുന്നു ആ പെണ്‍കുട്ടിയുടെ വരവ്. ഏതോ ഒരു ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞു തിരിച്ചുപോകുംവഴിക്ക് തന്റെ നാട്ടിലേക്കുള്ള ബസ് അപകടത്തില്‍പ്പെട്ട വാര്‍ത്തകേട്ട് വെറുതെ ഒന്നുനോക്കാന്‍ വന്നതായിരുന്നു അവള്‍. വളരെ ശാന്തയായി അവിടെയെത്തി മൃതദേഹങ്ങള്‍ ഓരോന്നായി നോക്കുന്നതിനിടയില്‍ ഒരു മരണത്തിനു മുന്നില്‍ ആ കണ്ണുകള്‍ തളര്‍ന്നുനിന്നു. ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നീട്.
പഠിക്കാന്‍ പോയ അനിയന്‍ ചലനമില്ലാതെ മുന്നില്‍ കിടക്കുന്നതു കണ്ടപ്പോള്‍ അവര്‍ക്ക് നില്‍ക്കാന്‍ പോലുമായില്ല. പതിനഞ്ചോ പതിനാറോ വര്‍ഷം ജീവിച്ച് അവസാനിച്ചുപോയ ആ സഹോദരനുമുന്നില്‍ അലമുറയിട്ട് അവള്‍ തളര്‍ന്നിരുന്നപ്പോള്‍ ഒപ്പം വന്ന സ്ത്രീയുടെ സമീപത്തേക്ക് പാഞ്ഞു പത്രക്കാരെല്ലാം. വിശദവിവരങ്ങള്‍, കണ്ണ് നിറയിക്കാന്‍ പോന്ന എന്തെങ്കിലും...
തിരിച്ചറിയലുകള്‍ക്കായി വീണ്ടും കാത്തുനില്‍പ്പ് തുടര്‍ന്നു എല്ലാവരും. വൈകുന്നേരം ആറുമണിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഡോക്ടര്‍മാരെത്തുമ്പോഴേക്കും തിരിച്ചറിയാത്തതായി ഒരു മൃതദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു മധ്യവയസ്‌കന്റേത്.മോര്‍ച്ചറിക്കുള്ളില്‍ ഡോക്ടര്‍മാര്‍ തയ്യാറാകുമ്പോഴേക്കും ഓരോ മൃതദേഹങ്ങളായി ഉള്ളിലേക്ക് എടുക്കുകയായിരുന്നു. അതിനിടെയാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു കാഴ്ചക്ക് ഞാന്‍ സാക്ഷിയായത്. അപകടമരണമെന്ന വാക്ക് കേള്‍ക്കുമ്പോള്‍ എന്നും  മനസ്സിലേക്ക് എത്തുന്ന കാഴ്ച.
തങ്കമ്മ എന്നോ മറ്റോ ആയിരുന്നു ആ സ്ത്രീയുടെ പേര്. അമ്പതിലേറെ പ്രായം വരുന്ന അവരുടെ  മൃതദേഹം ഞങ്ങള്‍ കൊട്ടിയത്തെ ആശുപത്രിയില്‍ വച്ചേ കണ്ടതായിരുന്നു. രാവിലെ ഏതാണ്ട് പന്ത്രണ്ട് മണിയോടെയായിരുന്നു അത്. ആറ് മണിക്കൂറിന് ശേഷം ആ ശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്കെടുക്കാനായി അറ്റന്‍ഡര്‍ നിവര്‍ത്തിക്കിടത്തിയപ്പോഴാണ് അത് സംഭവിച്ചത്. സൗമ്യമായ സ്പര്‍ശമായിരുന്നില്ല അത്. തിരക്കുപിടിച്ച് ഒരു തിരിച്ചുകിടത്തല്‍. ചരിഞ്ഞുകിടന്ന തല അയാള്‍ നേരെയാക്കിയതും നെറ്റിയിലെ മുറിവില്‍നിന്നും ചോര പമ്പ് ചെയ്യുന്നതുപോലെ തെറിച്ചുവന്നു. അറ്റന്‍ഡറുടെ ശരീരത്തിലും മുഖത്തുമുള്‍പ്പെടെ മുറുക്കിത്തുപ്പിയതുപോലെ ചുവപ്പ് തെറിച്ചു. അയാള്‍ എന്തോ ശാപവാക്കുകള്‍ പറഞ്ഞ്, ചോര തുടച്ച് ജോലി തുടര്‍ന്നു... ഒന്നും സംഭവിക്കാത്തതുപോലെ. മരിച്ച് മണിക്കൂറുകള്‍ക്കുശേഷം എങ്ങനെ അത് സംഭവിച്ചുവെന്ന് ഇപ്പോഴും എനിക്കറിയില്ല.
അതൊരമ്മയായിരുന്നു. മകളുടെ വീട്ടില്‍ നിന്നും മകന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മ. ഒരാഴ്ച കഴിഞ്ഞേ വരൂ എന്ന് മകനോട് പറഞ്ഞിട്ടായിരുന്നു അവര്‍ പോയത്. രണ്ട് ദിവസങ്ങള്‍ കൊണ്ട് അവര്‍ക്ക് മടങ്ങേണ്ടിവന്നു. സ്വന്തമായൊന്നുമില്ലാത്ത ആ അമ്മയുടെ ചോര, മരിച്ച് മണിക്കൂറുകള്‍ക്കുശേഷവും ചൂട് ബാക്കിവച്ചത് എന്തിനുവേണ്ടിയാവണം? 

Sunday, January 08, 2012

ഒരു വെറും ആണിന്റെ കുമ്പസാരങ്ങള്‍...

കുടുംബത്തെ കശപിശകളില്‍ ഒട്ടുമിക്കപ്പോഴും എന്നെ പരാജയപ്പെടുത്താന്‍ ഭാര്യ ഉപയോഗിക്കുന്ന അവസാനത്തെ ഒരു തുറുപ്പുചീട്ടുണ്ട്. പറയുന്ന വാക്കുകളെയും ചെയ്യുന്ന പ്രവൃത്തികളെയുമൊക്കെ പുനരാലോചനക്ക് വിടുന്ന ഒരു പ്രയോഗം.
"എത്രയൊക്കെ പ്രസംഗിച്ചാലും കാര്യത്തോടടുക്കുമ്പോള്‍ നീയും വെറും ആണുങ്ങടെ സ്വഭാവം തന്നെ കാണിക്കും."
ഇത് കേള്‍ക്കുമ്പോള്‍ നിശബ്ദനാവുകയും വഴക്ക് അവസാനിപ്പിച്ച് സ്വയം ഒരു വിശകലനത്തിന് വിധേയനാവുകയുമാണ് എന്റെ പതിവ്.
കുടുംബത്ത് പൂര്‍ണമായും ജനാധിപത്യം നടപ്പാകണമെന്ന് വിശ്വസിക്കുന്ന ഒരാളെന്ന നിലയിലാവണം, ഇത്തരമൊരു കുറ്റപ്പെടുത്തല്‍ ഏറ്റവുമധികം വ്രണപ്പെടുത്തുന്നതായി മാറുന്നത്. കുറേനേരത്തെ ചിന്തകള്‍ക്കുശേഷം സ്വയം മനസ്സിലാക്കാനാകാതെയും ഏതൊരാണിന്റെയുള്ളിലും ഒരു സാമ്പ്രദായിക ആണ് ഉണ്ടായിരിക്കാമെന്ന് കരുതി ആശ്വസിക്കുകയും ചെയ്താണ് ഇത് അവസാനിപ്പിക്കുക.
പക്ഷേ പലപ്പോഴും ചിന്തകള്‍ പോകുന്ന വഴി ഇങ്ങനെയൊക്കെയാണ്. ഞാനെങ്ങനെയാണ് അത്തരം ഒരു വിശേഷണത്തിന് അര്‍ഹനാവുക? സാമ്പ്രദായിക രീതികളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് ആഗ്രഹിച്ചുകൊണ്ടും അതിന്റെ പ്രഖ്യാപനമായുമൊക്കെ പലകാര്യങ്ങളും നടപ്പാക്കിയിട്ടുള്ളയാള്‍ എന്ന നിലയിലാണ് ഞാന്‍ സ്വയം കണക്കാക്കിപ്പോരുന്നത്. വിവാഹവേളമുതല്‍ തന്നെ ബോധപൂര്‍വമായി ഇത്തരം തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. സ്വര്‍ണ്ണത്തിന്റെയും ചടങ്ങുകളുടെയും വിരോധിയായിരുന്നിട്ടും താലി അണിയിക്കണമെന്ന ഭാര്യയുടെയും വീട്ടുകാരുടെയും ആഗ്രഹത്തിന് എതിരു നിന്നിരുന്നില്ല. നാട്ടില്‍ താമസമായപ്പോള്‍ രണ്ടുപേരുടെയും സൗകര്യമനുസരിച്ച് ഭാര്യവീട്ടില്‍ താമസിച്ചു. കുട്ടികളെ നോക്കലിലും അടുക്കളപ്പണിയിലും എപ്പോഴും പങ്കാളിയാകാന്‍ ശ്രമം നടത്തി. ഭാര്യയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ കഴിയുന്നത്ര ഇടപെടാതിരുന്നു. എതിരഭിപ്രായങ്ങളുള്ളത് വ്യക്തമാക്കാന്‍ ശ്രമിക്കുകയും സ്വന്തം കാര്യങ്ങളിലെ അന്തിമ തീരുമാനം ഭാര്യക്കുതന്നെ വിടുകയും ചെയ്തു. അങ്ങനെ കണക്കു നോക്കി എല്ലായിടത്തും ജനാധിപത്യപരമായിത്തന്നെ പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പു വരുത്തും. പലപ്പോഴും നല്ല മൂഡിലായിരിക്കുമ്പോള്‍ ഇതൊക്കെ പറഞ്ഞ് താന്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമായിരുന്നുവെന്ന് ഭാര്യയോട് തെളിയിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
ഇത്രയൊക്കെ പറഞ്ഞത് എന്തിനാണെന്നല്ലേ... ഞാന്‍ ഒരു മഹാ ജനാധിപത്യവാദിയാണ് എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനല്ല. സ്വയം ജനാധിപത്യവാദികളാകാന്‍ കര്‍ക്കശ ശ്രമം നടത്തുന്നവരില്‍പ്പോലും സാമ്പ്രദായിക ആണ് എങ്ങനെ ഉള്ളില്‍ ഒളിച്ചു താമസിക്കുന്നുവെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്.
സമത്വവാദിയും ജനാധിപത്യവാദിയുമാകാന്‍ ശ്രമിക്കുമ്പോഴും ഉള്ളിലെ തോന്നല്‍ ഇതൊക്കെ സാമ്പ്രദായിക രീതികള്‍ക്കെതിരും ഞാന്‍ അതിനോടൊക്കെ പോരാടി എന്തോ വലിയ കാര്യം ചെയ്യുന്നു എന്നതുമാണ്. അതായത് സ്വാഭാവികമായി നടക്കേണ്ട രീതി ഇങ്ങനെയൊന്നുമല്ലെങ്കിലും ഞാന്‍ ജനാധിപത്യവാദിയായ പുരുഷനായതുകൊണ്ട് എന്റെ ഭാര്യ ഇങ്ങനെ ചില സൗകര്യങ്ങള്‍ അനുഭവിക്കുന്നു എന്നുമള്ള ഒരു സൗജന്യഭാവം എങ്ങനെയോ ഉള്ളില്‍ കടന്നുകയറിക്കളഞ്ഞു. അവിടെ ഈ ജനാധിപത്യവും സ്വാതന്ത്ര്യവും ഒരു സാധാരണ സംഭവമാണെന്നത് അഥവാ അങ്ങനെ ആകേണ്ടതുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്നു. അപ്പോള്‍ തീരുമല്ലോ എടുത്തണിഞ്ഞ ജനാധിപത്യവാദിക്കുപ്പായത്തിന്റെ മേനി.
ഇപ്പോഴും വെറും ആണുങ്ങടെ സ്വഭാവം എന്നത് എന്നെ വിഷമിപ്പിക്കുന്ന ഒരു കുറ്റപ്പെടുത്തലാണ്. പക്ഷേ ഇത് ഭാര്യയുടെ കാര്യത്തില്‍ മാത്രമല്ല. മറ്റ് സ്ത്രീകളുടെ കാര്യത്തിലും പലപ്പോഴും കയറിവരുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. കുറ്റപ്പെടുത്താനോ ദേഷ്യപ്പെടാനോ തക്ക പരിചയമില്ലാത്ത ചിലരോട് (എല്ലാവരോടും ഇല്ല എന്നത് ആശ്വാസകരം തന്നെ) ഒരു വെറും ആണിന്റെ നോട്ടവുമായി എത്തുമ്പോള്‍ ആദ്യം തോന്നുന്നത് അവനവനോടുള്ള പുച്ഛമാണ്. സ്ത്രീയെ ശരീരമായി മാത്രം കാണുന്ന മറ്റുപലരോടും തോന്നുന്ന അതേ പുച്ഛം. സത്യത്തില്‍ ഇത്ര മോശമാണോ വെറും ആണുങ്ങള്‍? എന്നാണ് ഒരു സ്ത്രീയും എന്നെയോ നിങ്ങളെയോ കുറിച്ച് വെറും ആണ് എന്ന് അമര്‍ഷത്തോടെയോ പരിഹാസത്തോടെയോ അല്ലാതെ സംസാരിക്കാന്‍ കഴിയുന്ന ലോകം വരുക...

എന്തുകൊണ്ടാണ് വെറും ആണ് എന്നത് ചില പുരുഷന്മാര്‍ക്കെങ്കിലും അപകര്‍ഷതയോടെ കാണേണ്ട പ്രയോഗമാകുന്നതും മിക്കവാറും സ്ത്രീകളും വെറുപ്പോടെ മാത്രം പ്രയോഗിക്കുന്നതും? അതിനുത്തരവാദികള്‍ ആരാണ്? എല്ലാ പുരുഷന്മാരും സ്ത്രീകളും ഇതൊന്നു ചിന്തിച്ചാല്‍, അതൊഴിവാക്കാന്‍ ശ്രമിച്ചാല്‍ തീരില്ലേ ഈ കുമ്പസാരത്തിന്റെ പ്രസക്തി?

Thursday, January 05, 2012

മരണങ്ങളുടെ പുസ്തകം (സാക്ഷ്യം)

അപ്പൂപ്പന്‍ മരിക്കുന്നത് ഒരു പഴയ അംബാസഡര്‍ കാറിന്റെ പിന്‍സീറ്റില്‍ കിടന്നാണ്. ഒരാശുപത്രിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രക്കിടയിലായിരുന്നു അത്. ഒരു കര്‍ക്കിടക വാവിന്റെ രാത്രിയില്‍. പിറ്റേന്ന് ബന്ത് ദിവസമായിരുന്നു. ആ കാറിന്റെ മുന്‍സീറ്റില്‍ ഞാനുമുണ്ടായിരുന്നു.
ഒരു മരണത്തോട് ആദ്യമായി ഏറ്റവുമടുത്ത് നില്‍ക്കുന്നത് അന്നാണ്. അമ്മയുടെ അച്ഛനാണ് അപ്പൂപ്പന്‍. അച്ഛന് മൂന്ന് വയസ്സ് കഴിഞ്ഞപ്പോഴേക്കും അച്ഛന്റെ അച്ഛന്‍ മരിച്ചിരുന്നു. അതുകൊണ്ട് എനിക്ക് അപ്പൂപ്പനായി ഉണ്ടായിരുന്നത് കൊട്ടറ വാര്യത്ത് ബാലകൃഷ്ണവാര്യര്‍ എന്ന പഴയകാല ജന്മി മാത്രമായിരുന്നു. പഴയകാല ജന്മി എന്നത് പറഞ്ഞുമാത്രം കേട്ടിട്ടുള്ള കഥയുടെ ഭാഗമാണ്.  സ്വന്തമായി ഒരുതരി മണ്ണ് പോലും ബാക്കിയില്ലാത്ത ജന്മനാട്ടില്‍ ചെല്ലുമ്പോള്‍ കുഞ്ഞുന്നാള്‍ മുതല്‍ അമ്മ ചൂണ്ടിക്കാട്ടിത്തരാറുള്ള കണ്ണെത്താത്ത ദൂരത്തെ പാടങ്ങളുടെയും പറമ്പിന്റെയും അമ്പലത്തിന്റെയും ഒക്കെ അധിപതിയായി ഞാന്‍ അപ്പൂപ്പനെ കണ്ടിട്ടില്ല. എനിക്ക് ഓര്‍മ്മ വച്ചപ്പോഴേക്കും വാടക വീടിന്റെയും പിന്നീട് ഓല മേഞ്ഞ് ചാണകം മെഴുകിയ ചെറുവീടിന്റെയും ചെറിയ ജീവിതത്തിലേക്ക് എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. ജന്മിയായിരുന്ന ദേശത്ത് ഒരു സര്‍പ്പക്കാവൊഴികെ സ്വന്തം എന്നുപറയാന്‍ ഒന്നുമില്ലാത്തവരായി കൊട്ടറ വാര്യത്തുള്ളവര്‍ മാറിപ്പോയി.
എന്റെ ഓര്‍മ്മയില്‍ അപ്പൂപ്പന്‍ പകല്‍ക്കുറി അമ്പലത്തിലെ കഴകക്കാരനായിരുന്നു. അതും ഏതാണ്ട് മതിയാക്കി കാഴ്ച കുറഞ്ഞ അപ്പൂപ്പനാണ് ശരിക്കും ഓര്‍മ്മയില്‍. ഓല മേഞ്ഞ വീട്ടില്‍ നിന്നും ഓടിട്ട വീട്ടിലേക്ക് മാറിയെങ്കിലും തിണ്ണയും ചായ്പ്പുമൊഴികെ വീടിനകം മുഴുവന്‍ ചാണകം മെഴുകിയതുതന്നെയായിരുന്നു. തിണ്ണയില്‍ തട്ടോടിയെന്ന് വിളിക്കുന്ന തടിക്കട്ടിലിലാണ് അപ്പൂപ്പന്റെ സ്ഥാനം. ഇതൊക്കെ ഒരുപാട് പഴയ ഓര്‍മ്മയാണ്. അപ്പൂപ്പന്റെ ചുമയും മെലിഞ്ഞ് എല്ലിച്ച ചെറിയ രൂപവും കഴിഞ്ഞാല്‍ ആ ഓര്‍മ്മയില്‍ പൊടി പിടിക്കാതെ കിടക്കുന്നത് കുറേ കഥകള്‍ മാത്രം. എന്റെ കൊച്ചേച്ചിക്ക് വേണ്ടി അപ്പൂപ്പന്‍ പറഞ്ഞുകൊടുക്കുന്ന കഥകളുടെ സൗജന്യ കേള്‍വിക്കാരനായ ഞാന്‍. അല്ല ഇനിയൊന്നുകൂടിയുണ്ട്. വീട്ടിലെ ഇരുമ്പുകസേരകളില്‍ പ്ലാസ്റ്റിക് വരിയുന്ന അപ്പൂപ്പന്‍.
എന്നാല്‍ ജീവിച്ചിരിക്കുന്ന അപ്പൂപ്പനെക്കാളൊക്കെ എന്റെ ഓര്‍മ്മയിലുണ്ട് മരണത്തോടടുത്ത രണ്ട് ദിവസങ്ങളിലെ അപ്പൂപ്പന്‍. മരണദിവസത്തിലെയും പിറ്റേന്നത്തെയും അപ്പൂപ്പന്‍.
ആദ്യം ആ മരണത്തിലേക്ക് വരാം. ജീവിതമെന്ന ഫ്ലാഷ്ബാക്ക് വേണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം. കാരണം ഇത് മരണങ്ങളുടെ പുസ്തകമാണ്. ഇവിടെ മരണത്തിന്റെ മുന്നൊരുക്കം മാത്രമാണ് ജീവിതം.
എന്തായിരുന്നു അപ്പൂപ്പന്റെ രോഗമെന്ന് എനിക്കോര്‍മ്മയില്ല. ടിബിയായിരുന്നെന്ന് അമ്മ പറഞ്ഞ ഓര്‍മ്മയുണ്ട്. ശ്വാസം മുട്ടലിനെക്കുറിച്ച് തുടര്‍ച്ചയായി രണ്ട് ദിവസം അപ്പൂപ്പന്‍ പരാതിപ്പെട്ടിരുന്നു. കല്ലുവാതുക്കലെ മിഷന്‍ ആശുപത്രിയായിരുന്നു ഞങ്ങളുടെ സ്ഥിരം ചികിത്സാകേന്ദ്രം. അവിടെ കൊണ്ടുപോയി മരുന്ന് വാങ്ങി വന്നിട്ടും അപ്പൂപ്പന് തൃപ്തിയായില്ല. പാരിപ്പള്ളിയില്‍ പുതുതായി തുടങ്ങിയ കല്ല്യാണി  ആശുപത്രിയില്‍ പോകണം എന്നായിരുന്നു ആഗ്രഹം. വീട്ടില്‍ വരുന്ന പണിക്കാരാരോ അതിനെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോള്‍ തുടങ്ങിയ ആഗ്രഹമാണ്. മിഷനാശുപത്രിയിലെ മരുന്ന് കൊണ്ട് തന്റെ ശ്വാസം മുട്ടിന് ഒരു കുറവുമില്ലെന്ന് ഒരു ദിവസം കഴിഞ്ഞപ്പോഴേ അപ്പൂപ്പന്‍ പരാതിപ്പെടാന്‍ തുടങ്ങി. ഒരു ദിവസം കൂടി മരുന്ന് കഴിക്കാന്‍ അമ്മയോ മറ്റോ നിര്‍ബന്ധിച്ചുകാണണം. പക്ഷേ സന്ധ്യകഴിഞ്ഞപ്പോഴേക്കും അപ്പൂപ്പന്റെ രോഗം വല്ലാതെ കൂടി. നാട്ടില്‍ ഒരു കാര്‍ കിട്ടാന്‍ ഏറെ പാടായിരുന്നു. അതും പിറ്റേന്ന് ബന്തും. എന്നിട്ടും എങ്ങനെയോ ഒരു കാറുമായി അച്ഛനെത്തി. അപ്പോഴും കല്ല്യാണി ആശുപത്രിയാണ് തനിക്ക് പറ്റിയ ഇടമെന്ന് അപ്പൂപ്പന്‍ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അപ്പൂപ്പനെയും കൊണ്ട് കല്ല്യാണി ആശുപത്രിയിലേക്ക് പോയ കാറിന്റെ മുന്‍സീറ്റില്‍ ഏഴുവയസ്സുകാരനായ ഞാന്‍ ഇരിപ്പുറപ്പിച്ചു. അമ്മ വന്നില്ല. അച്ഛനെക്കൂടാതെ ആരോ വണ്ടിയിലുണ്ടായിരുന്നു. ആരെന്ന് ഓര്‍മ്മയില്ല. മുന്‍സീറ്റില്‍ എനിക്കടുത്തും നാട്ടുകാരാരോ ഉണ്ടായിരുന്നു.
കല്ല്യാണി ആശുപത്രിയില്‍ നിന്ന് വേറേ എവിടെങ്കിലും കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ കൊട്ടിയം ഹോളിക്രോസിലെക്കായിരുന്നു പോയത്. അവിടെ എത്രനേരം ചെലവിട്ടു എന്ന് ഓര്‍മ്മയില്ല. മുറിഞ്ഞ ഓര്‍മ്മകളാണ് മരണത്തിനെ കുറിക്കുമ്പോള്‍ എപ്പോഴും വരുന്നതെന്ന് തോന്നുന്നു. അത് എത്ര അടുത്ത് നടന്നതായാലും, എത്ര അകലത്തില്‍ നടന്നതായാലും.
കൊട്ടിയം ഹോളിക്രോസില്‍ നിന്ന് പുറത്തുവന്നത് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് പോകാനായിരുന്നു. അതിനിടയില്‍ മയ്യനാട്ട് അമ്പലത്തിലെ പൂജാരിയായ അമ്മാവനെക്കൂടി കൂട്ടാന്‍ തീരുമാനിച്ച് അതുവഴിയായി പോക്ക്. മഴയും ഇരുട്ടുമായിരുന്നു അന്ന്. റെയില്‍വേ ക്രോസില്‍ രാത്രി കാത്തുകിടന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. അതിന് തൊട്ടുമുമ്പ് എപ്പോഴോ ആയിരുന്നു അപ്പൂപ്പന്റെ മരണം.
ഡ്രൈവറോട് അച്ഛന്‍ പറഞ്ഞ വാചകം ഇപ്പോഴും അച്ഛന്റെ അതേ സ്വരത്തില്‍ എനിക്ക് ഓര്‍മ്മയുണ്ട്. ഇനി കൊല്ലത്തോട്ട് പോണ്ട. പാപ്പയേം വിളിച്ച് അങ്ങ് വീട്ടിലോട്ട് പോയാ മതി. മരണം എന്ന വാക്ക് അച്ഛന്‍ ഉപയോഗിച്ചതേയില്ല. മുന്നിലിരുന്നയാള്‍ തിരിഞ്ഞ് അച്ഛനോട് കഴിഞ്ഞോ സാറേ എന്ന് ചോദിച്ചു. ആ എന്നൊരു മറുപടി മാത്രം അച്ഛന്‍ പറഞ്ഞു. അത് മരണമാണെന്ന് എനിക്ക് മനസ്സിലായോ എന്ന് ഉറപ്പില്ല.
അപ്പൂപ്പന്റെ മൂത്ത മകനാണ് പാപ്പ അമ്മാവന്‍. അതുകഴിഞ്ഞാല്‍ മൂത്തത് അമ്മയാണ്. ഓപ്പ എന്ന വിളി പിന്നീട് പാപ്പ എന്നായി മാറിയതാണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും പന്ത്രണ്ടിനോടടുത്തിരുന്നു സമയം എന്ന് തോന്നുന്നു. രാത്രിയില്‍ ഒരു രോഗിയേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതുപോലെയല്ല മൃതദേഹവുമായുള്ള യാത്ര. അതിന്റെ അമ്പരപ്പ് ഡ്രൈവര്‍ക്കും ഉണ്ടായിരുന്നിരിക്കണം. അമ്മാവന്റെ അമ്പലം കണ്ടുപിടിക്കാനാകാതെ ഞങ്ങള്‍ക്ക് വഴിതെറ്റി. കുറേ മുന്നോട്ടുപോയപ്പോള്‍ വണ്ടി പെട്ടെന്ന് നിന്നു. മുന്നില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നു, ഒന്ന് നോക്കട്ടെ എന്നുപറഞ്ഞ് ഡ്രൈവര്‍ ഇറങ്ങി. തിരിച്ചുവന്ന് അയാള്‍ പറഞ്ഞ വാചകം എല്ലാവരെയും നടുക്കിക്കളഞ്ഞു.
സാറേ, അത് വെള്ളം കെട്ടിക്കിടക്കുന്നതല്ല. ആറൊഴുകുന്നതാ. എന്തോ ഭാഗ്യം കൊണ്ടാ നമ്മക്ക് നിര്‍ത്തി നോക്കാന്‍ തോന്നിയത്. ഇല്ലാരുന്നെങ്കി എല്ലാരും തീര്‍ന്നേനേ.
വണ്ടി തിരിച്ചെടുത്ത് എങ്ങനെയോ അമ്പലവും അതിനോടടുത്ത് അമ്മാവന്റെ താമസസ്ഥലവും കണ്ടുപിടിച്ചു. രാത്രി വീട്ടിലേക്ക്. അവിടെയെത്തുമ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയിരുന്നുവെന്ന് തോന്നുന്നു. സംസ്‌കാരത്തിന് മുറിച്ചത് ചക്കരമാവായിരുന്നു. അതിലെ മാങ്ങ അപ്പൂപ്പന്‍ ഒരുപാട് പൂളിത്തന്നിട്ടുണ്ട്.
നാട്ടിന്‍പുറത്തെ പല ആചാരങ്ങളും വീട്ടിലുണ്ടായിരുന്നില്ല. കൂട്ടക്കരച്ചിലാണ് ഇവയില്‍ പ്രധാനം. കൊച്ചേച്ചി മാത്രമാണ് ഏതൊക്കെയോ മരണവീടുകളില്‍ കണ്ട കരച്ചില്‍ പകര്‍ത്തിവക്കാന്‍ ശ്രമിച്ചത്. എനിക്കിനി കഥ പറഞ്ഞുതരാന്‍ ആരുമില്ലേ എന്ന കരച്ചിലിന്റെ പേരില്‍ ഇപ്പോഴും ഞങ്ങള്‍ അവളെ കളിയാക്കാറുണ്ട്.അമ്മ തളര്‍ന്നുവീണിരുന്നു. ഇടക്കിടെ എഴുന്നേറ്റ് പശുക്കളുടെ കാര്യങ്ങളൊക്കെ നോക്കും. ചിറ്റ ഞങ്ങള്‍ കുട്ടികളെ നോക്കുകയും മറ്റ് വീട്ടുകാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. അമ്മാവനും അച്ഛനും ചേര്‍ന്ന് അടുത്ത ബന്ധുക്കളെ മരണം അറിയിക്കാന്‍ പോകാന്‍ ഏര്‍പ്പാടുചെയ്തു. കറുത്ത കൊടിയും കെട്ടി കാറില്‍ പോയി എവിടെയൊക്കെയോ അറിയിച്ചു. കുറേപ്പേര്‍ എങ്ങനെയൊക്കെയോ എത്തി. കര്‍മ്മം ചെയ്യാന്‍ ഞാന്‍ കൂടിയിരുന്നില്ലെന്ന് തോന്നുന്നു. കുട്ടിയായതുകൊണ്ടാവണം. ഏതായാലും രാത്രിയായപ്പോഴേക്കും അപ്പൂപ്പന്‍ ഒരുപിടി ചാമ്പലായിരുന്നു.
അപ്പൂപ്പനെ അടക്കിയ സ്ഥലത്ത് വളര്‍ന്ന തെങ്ങിന് കുറേനാള്‍ ഞാനും വെള്ളം കോരിയിട്ടുണ്ട്. ആദ്യമായി സാക്ഷ്യം വഹിച്ച മരണമായിരുന്നു അതെങ്കിലും എന്റെ ഓര്‍മ്മയില്‍ ആ മരണത്തെക്കാളേറെ നില്‍ക്കുന്നത് ഇരുട്ടില്‍ പുഴക്കരയില്‍ നിന്ന് മടങ്ങിവന്ന ഡ്രൈവറുടെ വാക്കുകളാണ്.
ഒരു കൗമാരപ്രണയത്തിന്റെ കാലത്ത് കാമുകിയെ കാണാന്‍ ആ സ്ഥലത്ത് ഞാന്‍ ഒരിക്കല്‍ക്കൂടി പോയിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷം കൊണ്ട് അവിടം കുറേ മാറിപ്പോയിരുന്നിരിക്കണം. വൈകുന്നേരം പുഴക്കരയിലെ റോഡില്‍ നിന്ന് വെള്ളത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന് സംസാരിക്കുന്ന പെണ്‍കുട്ടിയുടെ സ്വരമല്ല ഞാന്‍ കേട്ടത്. ഇരുളില്‍നിന്നും സാറേ നമ്മളെല്ലാം തീര്‍ന്നേനേ എന്ന് അച്ഛനോട് സംസാരിക്കുന്ന ഡ്രൈവറുടെ പരുക്കന്‍ സ്വരം.   

Wednesday, January 04, 2012

മരണങ്ങളുടെ പുസ്തകം (ആത്മഹത്യ)

ജീവിതത്തില്‍ ആദ്യം അറിഞ്ഞ മരണം ഏതായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ.. അറിയുന്നതിനും മുമ്പ് വന്ന മരണങ്ങളുണ്ടാകാം. പക്ഷേ അതിനെക്കുറിച്ചല്ല ചോദ്യം. അറിഞ്ഞത്, അനുഭവിച്ചത്...
മരണത്തിന് കാഴ്ചക്കാരാകേണ്ടി വന്നവരുമുണ്ടാകാം. കാഴ്ചക്കാരനാവുകയെന്നത് അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നതിന് തുല്ല്യമാവില്ല.എന്റെ ഓര്‍മ്മയിലെ ആദ്യത്തെ മരണം ഒരമ്മൂമ്മയുടേതായിരുന്നു. നാലുവയസ്സിലോ അഞ്ചു വയസ്സിലോ ആയിരുന്നു അത്. ചേച്ചിമാര്‍ ട്യൂഷന് പോകുന്ന പ്രഭാകരന്‍ പിള്ള സാറിന്റെ അമ്മയുടേതായിരുന്നു ആ മരണം. വീട്ടില്‍നിന്ന് അച്ഛനും അമ്മയും മരിച്ച വീട്ടിലേക്ക് പോകുമ്പോള്‍ കുട്ടിയായിരുന്ന ഞാനും കൂടെ പോകണമെന്ന് വഴക്കുണ്ടാക്കി. കുട്ടികളെ മരണവീട്ടില്‍ കൊണ്ടുപോവുക പതിവില്ലെങ്കിലും എന്റെ നിര്‍ബന്ധം സഹിക്കാതെയായപ്പോഴാവണം എന്നെയും കൂടെക്കൊണ്ടുപോയത്. ആദ്യം കണ്ട ആ മൃതദേഹം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. തലേന്നുവരെ സ്‌കൂളില്‍ നിന്നു മടങ്ങുന്ന വഴിക്ക് ഞങ്ങളോട് ചിരിക്കുകയും കുശലം പറയുകയും ചെയ്തിരുന്ന അമ്മൂമ്മ ഒരു വാഴയിലയില്‍ വെള്ളമുണ്ടില്‍ പൊതിഞ്ഞ് തേങ്ങാപ്പൂളില്‍ കത്തുന്ന രണ്ട് തിരികള്‍ക്കിടയിലായി കിടക്കുന്ന കാഴ്ച. ഓര്‍മ്മയിലെ ആദ്യത്തെ മരണം അതേപടി മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു.
പ്ലാവിന്‍ കൊമ്പില്‍ തൂങ്ങിയാടുന്ന മറ്റൊരു മൃതദേഹവുമുണ്ട് ഏതാണ്ട് അതേ കാലത്തിന്റെ ഓര്‍മ്മകളില്‍. ഒന്നോ രണ്ടോ വര്‍ഷങ്ങളുടെ വ്യാത്യാസത്തിലായിരുന്നിരിക്കണം ആ മരണം. ഓര്‍മ്മയിലെ ചിത്രങ്ങളില്‍ ഒരു നീല കൈലിമുണ്ടില്‍ തൂങ്ങിക്കിടക്കുന്ന, കിലുക്കന്‍ മുതലാളി എന്ന് എല്ലാവരും വിളിച്ചിരുന്ന അയാളുടെ നീണ്ടനാക്കിനെയും തുറിച്ച കണ്ണുകളെയുംകാള്‍ തെളിഞ്ഞുനില്‍ക്കുന്നത് മുറുക്കിപ്പിടിച്ചിരുന്ന ഇടംകൈയാണ്.കരുണാകരന്‍ എന്നായിരുന്നു അയാളുടെ പേരെന്ന് തോന്നുന്നു. പക്ഷേ അത് ഞങ്ങളുടെ നാട്ടില്‍ അധികമാര്‍ക്കും അറിയുമായിരുന്നില്ല. എല്ലാവര്‍ക്കും അയാള്‍ കിലുക്കന്‍ മുതലാളിയായിരുന്നു.
മുതലാളിയെന്ന് കേള്‍ക്കുമ്പോ ഒരു സില്‍ക്ക് ജൂബ്ബയും മുണ്ടുമൊക്കെ പ്രതീക്ഷിക്കുന്നവര്‍ ക്ഷമിക്കുക. ഞാന്‍ ആ മനുഷ്യനെ ഉടുപ്പിട്ട് കണ്ടിട്ടില്ല. തന്റെ ചെറിയ പലചരക്കുകടയില്‍ അത്യാവശ്യസാധനങ്ങളും തൊട്ടടുത്ത എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് വേണ്ട പെന്‍സിലും സ്ലേറ്റും മുട്ടായികളുമൊക്കെയായി ഒരു കട. സിമന്റ് പൂശിയ, ഓടിട്ട, കടകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ സാധാരണമാകുന്നതിനും മുമ്പായിരുന്നു കിലുക്കന്‍ മുതലാളി ഇതൊക്കെ ചെയ്തത്. പക്ഷേ അവിടെത്തീര്‍ന്നു കടയിലെ ആധുനികത. മുന്നിലേക്കിറക്കി മറച്ച ഓലയുടെ നിഴലില്‍ നിന്നുള്ള ഇരുട്ടായിരുന്നു ആ കടയിലെ സ്ഥായീഭാവം.  ആ ഇരുട്ടില്‍ തന്റെകറുത്ത നിറം ഒളിപ്പിച്ചുവച്ച് കിലുക്കന്‍ മുതലാളി ഇരിക്കും. ആരെങ്കിലും സാധനം വാങ്ങാന്‍ വന്നാല്‍ വളരെ പതുക്കെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ എടുത്തുകൊടുക്കും. പിങ്ക് നിറത്തിലെ നല്ല തേന്‍ നിറച്ച ഒരു പതുങ്ങുന്ന മുട്ടായിയായിരുന്നു അന്ന് ആ കടയിലെ എന്റെ ആകര്‍ഷണം. പതിവായി മുട്ടായി വാങ്ങലൊന്നും നടക്കില്ലെങ്കിലും കുപ്പിയിലിരിക്കുന്ന ആ പഞ്ചാരമുട്ടായികളെ കാണുന്നതുതന്നെ ഒരാനന്ദമായിരുന്നു.
അധികം സംസാരിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല കിലുക്കന്‍ മുതലാളി. അയാള്‍ക്ക് ആ പേര് വന്നതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. അയാളുടെ പെണ്‍മക്കള്‍ എന്റെ ചേച്ചിമാര്‍ക്കൊപ്പമായിരുന്നു പഠിച്ചിരുന്നത്. അയാളുമായി അടുത്ത ബന്ധമോ പരിചയമോ ഉള്ളവരായി ആരെയും കണ്ടിട്ടുമില്ല. കച്ചവടമില്ലാത്തപ്പോള്‍ കടയില്‍ ഒറ്റക്കിരിക്കും. ഒരു പരിപൂര്‍ണ്ണ ദൈവവിശ്വാസിയായിരുന്നോ അയാളെന്ന് എനിക്ക് ഓര്‍മ്മയില്ല. എങ്കിലും ഓര്‍മ്മയില്‍ മറ്റൊന്നുണ്ട്. സന്ധ്യക്ക് എന്തോ സാധനം വാങ്ങാന്‍ കടയിലെത്തുമ്പോള്‍ അയാള്‍ ഏതോ ദൈവത്തിന്റെ ചിത്രത്തിനുമുന്നില്‍ വിളക്ക് വച്ച് പുറത്തെ മണ്ണെണ്ണവിളക്ക് കത്തിക്കുന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നതാണ് ആ ഓര്‍മ്മ.
ഇരുട്ടില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന കിലുക്കന്‍ മുതലാളിയുടെ ചിത്രം കഴിഞ്ഞാല്‍ ഓര്‍മ്മയിലുള്ളത് അന്ന് ഒന്നും മിണ്ടാതെ അയാള്‍ പുറത്തുവരുന്നതാണ്. ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലും ഇരുണ്ട ആ മുഖം. അതിനെക്കാള്‍ മറക്കാനാകാത്ത മുഖമാകട്ടെ ഞങ്ങളുടെ നാട്ടിന്‍പുറത്തെ എല്‍പിസ്‌കൂളിന്റെ മുറ്റത്തെ പ്ലാവിന്‍കൊമ്പില്‍ തൂങ്ങിയാടുന്ന നാവു പുറത്തേക്ക് തള്ളി വികൃതമായ അയാളുടെ മുഖവും.
പതിവുപോലെ ഇത്തിരി നേരത്തേ ക്ലാസിലെത്തിയ കുട്ടികളാരോ ആണെന്ന് തോന്നുന്നു അത് കണ്ടത്. ഏതായാലും ഞാന്‍ സ്‌കൂളിലെത്തുമ്പോഴേക്കും ചില നാട്ടുകാരൊക്കെയും കുറേ കുട്ടികളും അവിടെയെത്തിയിരുന്നു. മാനേരു സാര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന, സ്‌കൂള്‍ ഉടമസ്ഥനും മറ്റ് അധ്യാപകരും ചേര്‍ന്ന് കുട്ടികളെ അങ്ങോട്ട് പോകാതിരിക്കാന്‍ നിയന്ത്രിക്കുന്നുണ്ടായിരുന്നു.
എങ്ങനെയാണ് ഞാന്‍ ആ മരണത്തിനുമുന്നില്‍ എത്തിയതെന്ന് ഓര്‍മ്മയില്ല. ഞങ്ങള്‍ കള്ളനും പൊലീസും ഒളിച്ചുകളിയുമൊക്കെ നടത്താന്‍ മറയാക്കിയ ആ പ്ലാവിന്റെ കൊമ്പിലെ മനുഷ്യന്‍ മരിച്ചതാണെന്ന് മനസ്സിലാക്കാന്‍ ഒരു നാലാം ക്ലാസുകാരന് അധികം മെനക്കെടേണ്ടിവന്നില്ല. അന്ന് സ്‌കൂളിന് അവധി കിട്ടിയത് ഓര്‍മ്മയുണ്ട്. ആ പ്ലാവിന്റെ ആയുസ്സും കിലുക്കന്‍ മുതലാളിയുടേതിനൊപ്പം തീര്‍ന്നു. മുതിര്‍ന്നശേഷം ഒരിക്കല്‍ വോട്ടുചെയ്യാന്‍ അതേ സ്‌കൂളിലെത്തുമ്പോള്‍ ഞാന്‍ ആ പ്ലാവിന്റെ എന്തെങ്കിലും ഒരു ശേഷിപ്പ് തിരഞ്ഞിരുന്നു. അങ്ങനെയൊരു മരം അവിടെയുണ്ടായിരുന്നുവെന്നതിന്റെ ഒരടയാളവുമുണ്ടായിരുന്നില്ല അവിടെ.
കാല്‍ നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും മായാത്ത മരണത്തിന്റെ മുഖങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആത്മഹത്യയുടെ ആദ്യ കാഴ്ച, ഓര്‍മ്മിച്ചെടുക്കാന്‍ ആ മരം ആവശ്യമൊന്നുമല്ലെങ്കിലും. 

Monday, January 02, 2012

മരണങ്ങളുടെ പുസ്തകം (കേട്ടുതീരാത്ത പാട്ട് )

മരണത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരു ക്രമം ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. കാരണം മനസ്സ് മരണങ്ങളെ രേഖപ്പെടുത്തുക കാലത്തിന്റെ ക്രമത്തിലല്ല. അല്ലെങ്കില്‍ മരണം ഒരു രജിസ്റ്ററില്‍ എഴുതിവക്കുന്നത്ര എളുപ്പത്തിലോ നിസ്സാരമായോ അല്ല മനസ്സില്‍ എഴുതിവക്കുന്നത്.
അടുത്തിടെ കണ്‍മുന്നില്‍ നടന്ന ഒരു മരണത്തെ ഒരുപക്ഷേ വളരെ വേഗം മറന്നുപോയേക്കാം. ഓര്‍മ്മകളുടെ കാലത്തിനും മുമ്പുള്ള ചില മരണങ്ങള്‍, ചിലപ്പോള്‍ പറഞ്ഞുകേട്ടവപോലും, മനസ്സില്‍ നിന്നും ഇറങ്ങിപ്പോകാതെ കിടക്കുകയും ചെയ്യാം.
ഒരു ഫോട്ടോ പോലെയാണ് മരണമെന്ന് തോന്നിയിട്ടുള്ളത് എനിക്കുമാത്രമാണോയെന്നറിയില്ല. ചില ചിത്രങ്ങള്‍ ഒറ്റ ക്ലിക്കില്‍ ക്യാമറക്കൊപ്പം മനസ്സിലും പതിയും. ഇറങ്ങിപ്പോകുകയേയില്ല. മറ്റുചിലത് എടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ മറവിയാല്‍ ഡെലീറ്റ് ചെയ്യപ്പെടുകയും ചെയ്യും.ഇത് മരണങ്ങളുടെ ഒരു ക്രോണോളജിയായി എഴുതാന്‍ തുടങ്ങിയതാണ്. എനിക്ക് മുന്നില്‍ കണ്ടതും മനസ്സ് കുറിച്ചുവച്ചതുമായ ഓര്‍മ്മകളുടെ ഒരു അടുക്കിപ്പെറുക്കല്‍. എന്നാല്‍ എല്ലാം തകിടം മറിഞ്ഞത് മരണത്തിന്റെ പുസ്തകത്തിന്റെ ആദ്യഭാഗം വായിച്ച ഒരു കൂട്ടുകാരനില്‍ നിന്നാണ്. അവന്‍ ഒരു മരണത്തിന്റെ ഓര്‍മ്മ പങ്കുവച്ചപ്പോള്‍ അത് മനസ്സിന്റെ രജിസ്റ്ററില്‍ ഏറ്റവും ആദ്യം എഴുതപ്പെട്ടു.
കൊല്ലത്തുനിന്നും എറണാകുളത്തേക്കുള്ള ട്രയിന്‍ യാത്രയില്‍ ഞാനും കണ്ടിട്ടുണ്ട് ആ പെണ്‍കുട്ടിയെ. പത്ത് വയസ്സ് പ്രായം വരുന്ന ഒരു തെരുവുപാട്ടുകാരി. കോട്ടയത്തെ ഒരു ദിനപത്രത്തില്‍ ജോലിചെയ്യുന്ന എന്റെ സുഹൃത്ത് സ്ഥിരം ട്രെയിന്‍ യാത്രക്കാരനായിരുന്നു. അവന്റെ മുന്നിലും വന്ന് പാട്ടുപാടും ആ കുട്ടി. എന്നും ഒരേ പാട്ട്. പരിചയമില്ലാത്ത മലയാളം ഉച്ചാരണത്തില്‍ പാട്ടുപാടി യാത്രക്കാര്‍ക്ക് മുന്നില്‍ കൈനീട്ടിപ്പോകുന്നവള്‍. "അക്കരെക്ക് യാത്ര ചെയ്യും സിയോണ്‍ സഞ്ചാരീ ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട" എന്ന പാട്ടിലെ കുറേവരികള്‍ അക്ഷരത്തെറ്റോടെ പാടിയാണ് അവള്‍ കൈനീട്ടുന്നത്. മറ്റുപലരെയും പോലെ പിടിച്ചുപറിയുടെ സ്വഭാവമൊന്നുമില്ല. ദൂരെ നിന്ന് കൈനീട്ടും. അധികനേരം നിന്ന് ശല്ല്യപ്പെടുത്തലുമില്ല. ആരെങ്കിലും പണം നീട്ടിയാല്‍ അകലെനിന്നുതന്നെ അതുവാങ്ങിപ്പോകും. ഇല്ലെങ്കിലും പരാതികളില്ല.
ഒരുദിവസം പതിവുപോലെ അവള്‍ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോഴാണ് ഭക്ഷണപ്പൊതികളുമായി കച്ചവടക്കാരന്‍ എത്തുന്നത്. എന്റെ ചങ്ങാതി ഭക്ഷണം വാങ്ങിയ കൂട്ടത്തില്‍ ഒരു പൊതി ഇഡ്ഡലി കൂടി വാങ്ങി അവള്‍ക്കുനേരേ നീട്ടി. അതും വാങ്ങി പോകുന്നതിനുപകരം അവള്‍ അവിടെത്തന്നെയിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ദിവസങ്ങളുടെ വിശപ്പ് മുഴുവന്‍ വ്യക്തമാക്കുന്ന ഭക്ഷണം കഴിക്കല്‍. കഴിച്ചുകഴിഞ്ഞ് ഓരോ വിരലിനെയും നക്കി വൃത്തിയാക്കി അവള്‍ വീണ്ടും അതേ പാട്ടുപാടി. ഇത്തവണ കൈനീട്ടാതെ മടങ്ങുകയും ചെയ്തു.
ഇത് ക്രമേണ ഒരു ശീലമായി. തനിക്കുള്ള ഭക്ഷണം പൊതിഞ്ഞെടുക്കുന്ന കൂട്ടത്തില്‍ വീട്ടില്‍ നിന്ന് ഒരു പൊതി ആ പെണ്‍കുട്ടിക്കു കൂടി അവന്‍ എന്നും കൊണ്ടുപോയി. സിയോണ്‍ സഞ്ചാരിയുടെ പാട്ടല്ലാതെ ഒരു വാക്ക് അവള്‍ പറഞ്ഞിട്ടുള്ളത് തെലുങ്ക് എന്ന് മാത്രമാണ്. എന്തുചോദിച്ചാലും അതേ മറുപടി. കുസൃതിയുടെ ഒരു ചിരിയും. അതുകൊണ്ടും മതിയാകുന്നില്ലെങ്കില്‍ സിയോണ്‍ സഞ്ചാരി വീണ്ടുമെത്തും.
അങ്ങനെ ഏതാനും മാസങ്ങള്‍ ഭക്ഷണപ്പെതിയും സിയോണ്‍ സഞ്ചാരിയുമൊക്കെയായി കഴിഞ്ഞുപോയി.പെട്ടെന്നൊരു ദിവസം അവന്റെ ഭക്ഷണപ്പൊതിക്ക് അവകാശിയെത്താതെയായി. രണ്ട് ദിവസം പൊതി ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കു കൊടുത്തു. മൂന്നാം ദിവസം തിരുവല്ലയിലെ പ്രാദേശിക ലേഖകന്റെ വക ഒരു ചെറിയ വാര്‍ത്തയുണ്ടായിരുന്നു. ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ച ഒരു പെണ്‍കുട്ടിയുടെ അജ്ഞാത മൃതദേഹത്തെപ്പറ്റി...ഓളങ്ങളെ ഭയപ്പെടാതെയുള്ള അവളുടെ യാത്ര... 

മരണങ്ങളുടെ പുസ്തകം (തുടക്കം)

ഇന്നലെ രാത്രി ഏറെ വൈകിയപ്പോള്‍ എന്റെ ഒരു പ്രിയസുഹൃത്ത് ഗൂഗിള്‍ ടാക്കില്‍ വന്നു. ഒന്നുറക്കെ കരയണമെന്നായിരുന്നു അവളുടെ ആഗ്രഹം. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍, ഒരു നാലു വയസ്സുകാരന്‍, മരിച്ചുപോയി.
ആശ്വസിപ്പിക്കാന്‍ ഞാന്‍ പണ്ടുതൊട്ടേ വളരെ മോശമാണ്. ഉപചാരവാക്കുകള്‍ പറഞ്ഞ് ധൈര്യം കൊടുക്കാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇവിടെയും അതുതന്നെ സംഭവിച്ചു. എന്ത് പറയണമെന്നറിയാതെ ഞാന്‍ അമ്പരന്നുനിന്നപ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് വന്നത് നാലര വയസ്സുകാരനായ മകന്റെ മുഖമാണ്. എന്തിനെന്നറിയാതെ ഞാനും കരഞ്ഞു. പിന്നെ എപ്പൊഴോ ഉറങ്ങിപ്പോയി.
മഥുരയില്‍ ചെന്നുപെട്ട ഒരു സന്ധ്യയെ ഓര്‍മ്മവന്നു. ഏതോ ഒരു യാത്രക്കിടയില്‍ ഒരു നിമിഷത്തെ ആവേശത്തിന് ചാടിയിറങ്ങിയതാണ്. ദില്ലിയിലേക്ക് പോകാനുള്ള ബസിലായിരുന്നു ഞാന്‍. അതെ, കൃഷ്ണന്റെ മഥുര തന്നെ. എന്നെ അപരിചിതമായ ഒരു ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് ബസ് ദില്ലിയിലേക്കുതന്നെ പോയി. ഞാനിരുന്ന സീറ്റില്‍ ഒരു ഗ്രാമീണന്‍ നന്ദിപൂര്‍വ്വം ഇരിപ്പുറപ്പിച്ചു.
ആദ്യത്തെ അമ്പരപ്പില്‍ നിന്നു മാറിയപ്പോള്‍ ഇരുട്ടുന്നതിനു മുന്‍പ് അത്ര സമ്പന്നമല്ലാത്ത എന്റെ പോക്കറ്റിന് ഒതുങ്ങുന്ന ഒരിടം തല ചായ്ക്കാന്‍ കണ്ടെത്തണമെന്ന് തോന്നി. അതുകഴിഞ്ഞാവാം നഗരം ചുറ്റലെന്ന തീരുമാനവുമായി ദുര്‍ഗന്ധവും പശുക്കളും ഓട്ടോറിക്ഷകളും ട്രക്കുകളുമെല്ലാം നിറഞ്ഞ റോഡിലേക്കിറങ്ങി.
ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും അധികം നടക്കുന്നതിനുമുന്‍പാണ് ആ മനുഷ്യനെ കണ്ടത്. ഉടവുതട്ടാത്ത, വെള്ള നിറത്തിലെ കുര്‍ത്തയും പൈജാമയും ധരിച്ച ഒറ്റനോട്ടത്തില്‍ മാന്യനെന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്‌കന്‍. അടച്ചിട്ട ഒരു കടയ്ക്ക് മുന്നിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയാള്‍.അടുത്തെവിടെയെങ്കിലും വാടക കുറഞ്ഞ ലോഡ്ജുണ്ടാകുമോ എന്ന എന്റെ ചോദ്യത്തിന് അപ്രതീക്ഷിതമായ മറ്റൊരു ചോദ്യമായിരുന്നു ഉത്തരം.
മരിച്ചവരുടേതോ ജീവനുള്ളവരുടേതോ?
തമാശയായാണ് ആ ചോദ്യം എനിക്ക് തോന്നിയത്. എന്നാല്‍ അയാളുടെ മുഖം ഇപ്പോഴും ഗൗരവത്തില്‍ തന്നെ.അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ ഇത്തിരി ഗൗരവം കൂടുകയും ചെയ്തു. ജീവനുള്ളവരുടേത് എന്ന മറുപടിക്കൊപ്പം ഞാനും ഒരു മറുചോദ്യം ചോദിച്ചു.
മരിച്ചവരുടെ താമസസ്ഥലംകൊണ്ട് ഞാനെന്ത് ചെയ്യാനാണ്?
അതെന്താ, മരിച്ചവരെ നിനക്കിഷ്ടമല്ലേ... എങ്കില്‍ എന്നോട് സംസാരിക്കണ്ട... ഞാന്‍ മരിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞു.
ശരിക്കും അയാളുടെമുഖം മരിച്ചവരുടേതുപോലെ തന്നെയാണെന്ന് ഞാന്‍ കണ്ടുപിടിച്ചത് അതുകഴിഞ്ഞാണ്.അപ്പോഴും അയാള്‍ ദേഷ്യമടങ്ങാതെ പിറുപിറുത്തു. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ നിന്നെ ഒരുപാട് വഴിനടത്തിയിട്ടുള്ളത് പിന്നീട്  മരിച്ചവരാണ്. എന്നിട്ടിപ്പോ മരിച്ചവരെ ഇഷ്ടമല്ലെന്ന്... ദേര്‍... അയാള്‍ നിശബ്ദനായി വീണ്ടും കസേരയിലേക്കിരുന്നു.
അല്‍പ്പനേരം അവിടെത്തന്നെ അമ്പരപ്പോടെ നിന്നശേഷം ഞാന്‍ നടന്നു. ഒരു കിലോമീറ്ററെങ്കിലും നടന്ന് ലോഡ്ജ് കണ്ടുപിടിച്ച് മുറിയെടുത്തശേഷം നടക്കാനിറങ്ങുമ്പോള്‍ കണ്ടു.ലോഡ്ജില്‍ നിന്നും ഏറെ അകലെയല്ലാതെ മരിച്ചവരുടെ താമസസ്ഥലം, ഒരു ശ്മശാനം....
അതെ, മരിച്ചവര്‍ പലരും കാട്ടിത്തന്ന വഴികളിലൂടെയാണ് നടന്നിട്ടുള്ളത്. ഒരു കണക്കെടുപ്പിന് സാധ്യമല്ലാത്തത്ര വലുതാണ് അവരുടെ എണ്ണം. എങ്കിലും എനിക്ക് മുന്നിലൂടെ മരണത്തിലേക്ക് പോയവരുടെ ഓര്‍മ്മകളിലേക്ക് കടക്കാനുള്ള ഒരു വഴിയാണ് അന്ന് അയാള്‍ തുറന്നത്. ഇപ്പോള്‍ ഒരു നാലുവയസ്സുകാരനും...(തുടരും)