Sunday, April 29, 2012

സ്വപ്നം (സമ്മാനം)

രണ്ട് കൈകള്‍, ഒരു മുയല്‍ക്കുട്ടി, അരണ്ട ചാരനിറത്തില്‍ ഇളം പിങ്ക് കലര്‍ന്ന ഒരു ഗ്രീറ്റിംഗ് കാര്‍ഡ്. ഇത്രയുമേ തുടക്കത്തില്‍ കണ്‍മുന്നില്‍ തെളിഞ്ഞുവന്നുള്ളൂ. വല്ലാത്തൊരു നിറമായിരുന്നു ആ നേരത്തിന്. മഞ്ഞ കരിയിലകള്‍ മൂടിയ ഒരു മാഡിസണ്‍ പ്രഭാതത്തിന്റെ, അല്ലെങ്കില്‍ നിലാവ് യാത്രപറയാതിരുന്നിട്ടും ഇടിച്ചുകയറി സ്ഥാനം പിടിക്കാന്‍ എത്തുന്ന സൂര്യന് തൊട്ടുമുമ്പിലത്തെ മഞ്ഞയും കരി പടര്‍ന്ന ഇളംനീലയുമൊക്കെ കലര്‍ന്ന ഒരു വല്ലാത്ത നിറം. ശരിക്കും പറഞ്ഞാല്‍ താന്‍ കാണുന്നത് ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ആശംസാ കാര്‍ഡ് തന്നെയാണെന്ന് അയാള്‍ ഭയന്നു. അങ്ങനെയെങ്കില്‍ ഒരു റീപ്ലേ ബട്ടണ്‍ ആവശ്യമായി വരുന്നു. പക്ഷേ സ്വപ്നത്തിന് റീപ്ലേ ഇല്ലല്ലോ. ജീവിതത്തില്‍ റീടേക്കുകളില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ പോലെ.
ഇപ്പോള്‍ വെളുത്തു സുന്ദരമായ കൈകള്‍ കുറേക്കൂടി തെളിഞ്ഞുകാണാം. ഇടം കൈയിലെ ചൂണ്ടുവിരലില്‍ ഒരു വജ്രമോതിരം. തിളക്കംകൊണ്ട് അത് വജ്രമാണെന്ന് വിശ്വസിച്ചുപോകുന്നതാണ്. അല്ലാതെ കൈയിലെ മോതിരം കാണാന്‍ തക്ക വെളിച്ചമൊന്നുമില്ലല്ലോ ആ അരണ്ട ടോണിന്. പോരെങ്കില്‍ വജ്രം അയാള്‍ക്ക് അത്ര പരിചിതമായ വസ്തുവൊന്നുമല്ല താനും.
ഇടതുകൈ കൊണ്ട് മെല്ലെ ആശംസാകാര്‍ഡ് കവറില്‍ നിന്ന് പുറത്തേക്കെടുക്കുമ്പോള്‍ ഒരു കാര്യം വ്യക്തമായി. ഇത് ഉപയോഗിച്ചിട്ടില്ലാത്ത ഒരു പ്രണയക്കുറിപ്പാണ്. ജീവിതത്തിന്റെ വേലിയിറക്കങ്ങളിലും വേലിയേറ്റങ്ങളിലും ഞാന്‍ നിനക്കൊപ്പമുണ്ടാകും എന്ന എഴുത്ത് തിളങ്ങുന്ന പിങ്ക് നിറത്തിലായിരുന്നു. അതിന്റെ ചുവട്ടില്‍ എന്തോ എഴുതിയിട്ടുണ്ടാകുമെന്ന് അയാള്‍ക്ക് തോന്നി. പക്ഷേ അവ തിളങ്ങുന്നുണ്ടായിരുന്നില്ല.
വലതുകൈ മേശയില്‍ നിന്ന് ഒരു പേന പുറത്തേക്കെടുത്തു. ഇക്കാലത്ത് അധികമാരും ഉപയോഗിക്കാത്ത തരത്തില്‍ തടിച്ച ഒരു മഷിപ്പേന. ഏതെങ്കിലും സാഹിത്യകാരന്മാരുടെ പക്കലൊക്കെ ഉണ്ടാവണം ഇത്തരം പേനകള്‍. ഇടതുകൈ വീണ്ടും ആ ആശംസാ കാര്‍ഡിലേക്കുതന്നെ. കാര്‍ഡ് തുറന്ന് പേനയിലെ വയലറ്റ് മഷി അതിന്റെ വെളുത്ത ഉള്‍ക്കടലാസില്‍ കുത്തിക്കുറിച്ച വടിവൊത്ത അക്ഷരങ്ങളെങ്ങനെയാണ് തനിക്ക് ദൃശ്യമാകുന്നതെന്ന് അയാള്‍ക്ക് മനസ്സിലായതേയില്ല. Yours എന്നെഴുതിയശേഷം പേന ഒരു നിമിഷം ചലനം തുടരണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കണം. എന്നാല്‍ അവിടെ സാമാന്യം വലിയ ഒരു മഷിപ്പാട് മാത്രം അവശേഷിപ്പിച്ച് ആ പേന പിന്‍വലിഞ്ഞുകളഞ്ഞു.
ഈ നേരമത്രയും മുയല്‍ക്കുട്ടി മേശപ്പുറത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു. തന്റെ വെളുപ്പുനിറത്തെ മാത്രം വിശ്വസിക്കുന്നതുപോലെ അത് തൊട്ടുമുന്നില്‍ ഉണ്ടായിരുന്ന ചെറിയൊരു റാഡിഷിനെത്തന്നെ ഉറ്റുനോക്കിയിരുന്നു. റാഡിഷിന്റെ വെളുപ്പുനിറമല്ല, മറിച്ച് അതിന്റെ ഇലകളുടെ പച്ച നിറമാണ് ആ മുയല്‍ക്കുട്ടിയെ ആശങ്കപ്പെടുത്തുന്നതെന്ന് തോന്നും അതിന്റെ ഇരിപ്പ് കണ്ടാല്‍.
ഇപ്പോള്‍ സ്വപ്നത്തിലെ ഉള്ളടക്കങ്ങളില്‍ മൂന്ന്് വസ്തുക്കള്‍ കൂടിയുണ്ട്. മുയല്‍ക്കുട്ടി തിന്നണമെന്ന് ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്ന ഒരു റാഡിഷ്, അതിനോട് ചേര്‍ന്ന് അടച്ചുവക്കപ്പെട്ട പേന, തുറന്നിരിക്കുന്ന സ്വര്‍ണ്ണനിറത്തിലെ ഒരു മുയല്‍ക്കൂട്...
കൈകള്‍ മുയല്‍ക്കുഞ്ഞിലേക്ക് നീളുമ്പോള്‍ അയാള്‍ക്ക് കണ്ണുകളടക്കണമെന്ന് തോന്നി. എന്തോ സംഭവിക്കുവാന്‍ പോകുന്നെന്ന് അയാള്‍ ഭയന്നു. പക്ഷേ ആ കൈകള്‍ അതീവസൂക്ഷ്മതയോടെ മുയല്‍ക്കുഞ്ഞിനെ ഒരു കൈക്കുഞ്ഞിനെയെന്നവണ്ണം ഓമനത്തത്തോടെ കൂടിനുള്ളിലേക്കാക്കി ആ റാഡിഷും കൂട്ടിലാക്കുന്നത് കണ്ടപ്പോള്‍ അയാള്‍ എന്തിനെന്നില്ലാതെ ആശ്വസിച്ചു. ഇപ്പോള്‍ അയാളുടെ കാഴ്ചയില്‍ മുയല്‍ക്കുഞ്ഞ്, റാഡിഷ് എന്നിവ അടങ്ങുന്ന കൂട്, ആശംസാ കാര്‍ഡ് എന്നിവ ഭംഗിയോടെയും കരുതലോടെയും പാക്ക് ചെയ്യുന്ന രണ്ട് കൈകള്‍ എന്നിവ മാത്രമേയുള്ളൂ. പാക്കറ്റിന്റെ നിറം എന്താണെന്ന് അയാള്‍ക്ക് മനസ്സിലായില്ല. അല്ലെങ്കില്‍ത്തന്നെ ഇതിനപ്പുറമുള്ള വിശദാംശങ്ങളില്‍ അയാള്‍ക്ക് താല്‍പ്പര്യം തോന്നിയത് എഴുതപ്പെടുന്ന മേല്‍വിലാസത്തില്‍ മാത്രമായിരുന്നു. ഉള്ളടക്കങ്ങളെ കൈകാര്യം ചെയ്ത കരുതലൊന്നും മേല്‍വിലാസത്തിലേക്കെത്തിയപ്പോള്‍ ഉണ്ടായില്ല എന്നത് അയാളെ അമ്പരപ്പിച്ചു. അലക്ഷ്യമായി ഒരു വിലകുറഞ്ഞ ബാള്‍ പേന കൊണ്ട് കുത്തിവരക്കുന്നതുപോലെയായിരുന്നു ആ മേല്‍വിലാസം എഴുതപ്പെട്ടത്. അല്ലെങ്കിലും എപ്പോഴും പ്രാധാന്യം നല്‍കേണ്ടത് ഉള്ളടക്കത്തിനാണെന്നും പുറംമോടിക്കല്ലെന്നും ഒരു പൊതുതത്ത്വം പോലെ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് അയാള്‍ ഏറെ ശ്രമകരമായി ആ മേല്‍വിലാസം വായിച്ചെടുത്തത്.
കൊല്‍ക്കത്തയുടെ നഗരപ്രാന്തത്തിലെ ഇടുങ്ങിയ ഗലികളിലൊന്നിലെ തന്റെ ഒറ്റമുറിയുടെ വിലാസമാണതെന്ന അറിവ് അയാളെ അമ്പരപ്പിക്കുന്നതിനും അപ്പുറത്തായിരുന്നു. (തുടരും)

No comments: