Sunday, April 08, 2012

കുളിസീന്‍

എന്തിനാണെന്നറിയില്ല, സതീശനെ കഴിഞ്ഞ ദിവസം വീണ്ടും ഓര്‍ത്തു. സതീശനെ ഓര്‍ക്കുമ്പോള്‍ ആദ്യം വരുന്നത് ഉള്ളംകൈയില്‍ മറിയാമ്മ ടീച്ചറിന്റെ കൈയില്‍ നിന്നും കിട്ടിയ ഒരു തല്ലിന്റെ വേദനയാണ്. പിന്നെ വരും നാട്ടിലെ ഒരുപാട് സംഭവങ്ങളുടെ ഓര്‍മ്മകള്‍.
എന്റെ രണ്ട് ചേച്ചിമാരുടെയും എന്റെയും ക്ലാസ്സുകളില്‍ പലപ്പോഴായി പഠിച്ചിട്ടുണ്ട് അയാള്‍. പഠിച്ചിട്ടുണ്ട് എന്നുപറഞ്ഞാല്‍ ഇത്തിരി അധികപ്പറ്റായിപ്പോകും. ഇരുന്നിട്ടുണ്ട് എന്നുമതി. അങ്ങനെ ആറാംക്ലാസ്സില്‍ കാട്ടുപുറം സ്‌കൂളില്‍ വച്ചാണ് സതീശന്‍ എന്റെ ക്ലാസ്സില്‍ ആദ്യമെത്തുന്നത്. അപ്പോഴത്തെ ഓര്‍മ്മയാണ് മറിയാമ്മ ടീച്ചറിന്റെ തല്ല്.
ക്ലാസ്സില്‍ അധ്യാപകരാരും ഇല്ലാത്ത ഒരു പീരിയഡിലാണ് സംഭവം നടക്കുന്നത്. നാട് മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തിലെ ഒരു കൂവല്‍ കേട്ടാണ് ഹെഡ്മിസ്ട്രസായ മറിയാമ്മ ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നത്. കൂവലിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതായിരുന്നു ടിച്ചറിന്റെ ചോദ്യം. കൂവല്‍ പിന്നില്‍ നിന്നാണ് വന്നത് എന്നല്ലാതെ ആരാണ് കൂവിയത് എന്നത് മുന്‍സീറ്റുകാരനായ എനിക്ക് അറിയില്ലായിരുന്നു. പിന്നിലുണ്ടായിരുന്നവരാരും കൂവലുകാരനെ ഒറ്റിക്കൊടുക്കാന്‍ തയ്യാറായതുമില്ല. ഫലം... കുറ്റവാളിയെ ചൂണ്ടിക്കാട്ടാത്ത, ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ചൂരല്‍ക്കഷായം. ചെയ്യാത്ത കുറ്റത്തിന് ഉള്ളംകൈ പൊളിഞ്ഞപ്പോള്‍ കൂവിയവനെ ഞാന്‍ മനസ്സുകൊണ്ട് പ്രാകി. ക്ലാസ്സ് വിട്ട് തിരിച്ചുപോകുമ്പോഴാണ് സതീശന്‍ ആ സത്യം പറഞ്ഞത്. കൂവിയത് അവനായിരുന്നു. തല്ലുകൊള്ളല്‍ അന്ന് ശീലമായിട്ടില്ലാത്തതുകൊണ്ടുതന്നെ സതീശനോട് വല്ലാത്ത ഷ്യേം തോന്നി. അതേ കാരണം കൊണ്ടുതന്നെ തിരിച്ച് ഒന്നും പറയാനും പോയില്ല.
ഞാന്‍ യു.പി.സ്‌കൂള്‍ കഴിഞ്ഞു പോകുമ്പോഴും സതീശന് അവിടെ പഠിച്ച് മതിയായിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് ഞങ്ങള്‍ക്ക് അടുപ്പക്കാരാവാന്‍ അവസരം വന്നതുമില്ല. ഞാന്‍ പത്താം ക്ലാസ് എത്തിയപ്പോഴേക്കും സതീശന് സ്‌കൂള്‍ പഠനം തന്നെ മതിയായി. അവന്‍ പിന്നീട് പ്രത്യക്ഷപ്പെടുന്നത് പറമ്പിലെ പണിക്കാരനായാണ്. എന്നാല്‍ അതിലും അധികനാള്‍ തുടര്‍ന്നില്ല. സ്‌കൂളില്‍ പ്രൊമോഷന്‍ കിട്ടിയിരുന്നില്ലെങ്കിലും കല്ലുവെട്ടലും മണലുവാരലുമൊക്കെയായി ഇരട്ടിക്കാശുകിട്ടുന്ന പണികളിലേക്ക് അവന്‍ പെട്ടെന്നുതന്നെ പ്രൊമോഷന്‍ നേടി.
ഇക്കാലത്താണ് സതീശന്‍ മുതിര്‍ന്നവരുടെ സെറ്റിലേക്കും പ്രൊമോഷന്‍ നേടുന്നത്. ബീഡി, വട്ടക്കുഴിക്കല്‍ ഷാപ്പിലെ ചാരായം തുടങ്ങിയവയൊക്കെയാണ് ഞങ്ങളുടെ നാട്ടിന്‍പുറത്ത് ഈ പ്രൊമോഷന്റെ ലക്ഷണങ്ങള്‍. ആ രംഗത്തും സതീശന്‍ വളരെ വേഗം പടികയറിപ്പോയി. വല്ലപ്പോഴും സന്ധ്യക്ക് തോട്ടുവരമ്പത്ത് കാണുമ്പോള്‍ പരിചയത്തിന്റെ ഒരു ചിരിയും കുശലം ചോദിക്കലും മാത്രമായി ഞങ്ങള്‍ക്കിടയില്‍.
അങ്ങനെയൊരു വൈകുന്നേരത്താണ് ഒരു ബഹളം കേട്ടത്. സാധാരണയായി നാട്ടിന്‍പുറത്ത് ഇത്തരം ബഹളം ഉണ്ടാകുന്നത് എന്തെങ്കിലും ദുരന്തം ഉണ്ടാകുമ്പോഴാണ്. ആരെങ്കിലും മരിക്കുകയോ അപകടം പറ്റുകയോ ചെയ്യുമ്പോള്‍. നാട്ടുകാരൊക്കെ തോട്ടുവക്കിലേക്ക് ഓടുന്നതുകൂടി കണ്ടപ്പോള്‍ അമ്മ പറഞ്ഞു.. ആര്‍ക്കോ എന്തോ പറ്റിയിട്ടുണ്ട്. ഒന്നുപോയി നോക്കിയിട്ടുവന്നേ...
കേള്‍ക്കാത്ത പാതി, ഞാനും ആളുകള്‍ക്കു പിന്നാലെ ഓടി. അവിടെ ചെന്നപ്പോള്‍ സതീശനെ നാട്ടുകാര്‍ വളഞ്ഞുവച്ചു തല്ലുന്നു. അവന്റെ കൂടെ പണിയെടുക്കാന്‍ പോകുന്നവരും മദ്യപിക്കുന്നവരുമെല്ലാമുണ്ട് തല്ലുകാരില്‍. അവന്റെ ഉടുപ്പ് കീറിയിട്ടുണ്ട്. ദേഹത്തുനിന്ന് ചോരയൊലിക്കുന്നുമുണ്ട്. ഇടക്കെങ്ങനെയോ സതീശന്‍ ആളുകളെ വെട്ടിച്ച് ഓടി. കുറേപ്പേര്‍ കൂടെ ഓടിയെങ്കിലും സ്വന്തം തടി കാക്കേണ്ടത് അവന്റെ ആവശ്യമായതുകൊണ്ട് സതീശന്‍ മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ വയല്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു.
തല്ലിന്റെ കാരണം പിന്നീടാണ് അറിഞ്ഞത്. കോളനിയിലെ സ്ത്രീകളാരോ തോട്ടില്‍ കുളിക്കുന്നതിനിടെ കൈതക്കാട്ടില്‍ അനക്കം കേട്ടുവത്രേ. സര്‍പ്പക്കാവിനടുത്തുള്ള സ്ഥലമായതിനാല്‍ പാമ്പായിരിക്കുമെന്ന് കരുതി ഭയന്ന് നോക്കുമ്പോഴാണ് സതീശനെ കണ്ടത്. ഉടന്‍ അവര്‍ വിളിച്ചുകൂവി. അയല്‍ക്കാരും വൈകിട്ട് പണികഴിഞ്ഞ് മടങ്ങുന്നവരും എല്ലാംകൂടി അവന്റെ മേല്‍ കൈവച്ചു. ഏതായാലും അന്നുമുതല്‍ സതീശന്റെ വിളിപ്പേര് കുളിസീന്‍ എന്നായി മാറി. അവനെ തല്ലാന്‍ കൂടിയവരോടൊപ്പം തന്നെ പിറ്റേന്ന് സതീശന്‍ പണിക്കുപോയി. അങ്ങനെ ആ പ്രശ്‌നം അവസാനിച്ചു എന്നുകരുതി ഇരിക്കുമ്പോഴാണ് അടുത്ത പ്രശ്‌നം തലപൊക്കുന്നത്.
ഇത്തവണ തോട്ടിന്‍ കരയിലായിരുന്നില്ല സംഭവം. അതും വൈകിട്ടുമായിരുന്നില്ല. പണികഴിഞ്ഞ് വീട്ടിലെത്തി കുളിക്കാന്‍ പോയ അവിവാഹിതയായ പെണ്‍കുട്ടിയായിരുന്നു ഇര. അതും വീട്ടുമുറ്റത്തെ ഓല കെട്ടിമറച്ച കുളിപ്പുരക്കുള്ളില്‍. കുളിപ്പുരക്കുള്ളിലായതുകൊണ്ട് തല്ലുകൊള്ളല്‍ മഹാസംഭവമായി. സതീശന് രണ്ടുദിവസം പണിക്കുപോകാന്‍ പറ്റിയില്ല. കുളിക്കുന്ന പെണ്ണുങ്ങളെല്ലാം സതീശനെ സൂക്ഷിച്ചേ തീരൂ എന്ന അവസ്ഥയായി നാട്ടില്‍.
പക്ഷേ തല്ലിനും മാറുന്ന കുളിശീലങ്ങള്‍ക്കുമൊന്നും കീഴടക്കാന്‍ കഴിയുന്നതായിരുന്നില്ല നനഞ്ഞ നഗ്നമേനികളോടുള്ള സതീശന്റെ ഇഷ്ടം. കുറഞ്ഞത് മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ സതീശന്‍ നാട്ടിലെ ആങ്ങളമാരുടെയും അല്ലാത്തവരുടെയും കൈയിലെ ചൂടറിഞ്ഞു. ഒടുവില്‍ ഒരു നിവൃത്തിയുമില്ല എന്നായപ്പോള്‍ അയല്‍ഗ്രാമങ്ങളില്‍ പോയി അവിടുന്നും തല്ലുകൊണ്ട് സന്തുഷ്ടനായി മടങ്ങിയെത്തി.
അതിനിടയില്‍ അത്യാവശ്യം നല്ല പണിക്കാരനായി പണമുണ്ടാക്കിത്തുടങ്ങിയതോടെ മദ്യം സതീശന്റെ സ്ഥിരം സ്വഭാവമായി. ചാരായ നിരോധനത്തിനുശേഷം ഒരിക്കല്‍ ബാറില്‍ വച്ചുകണ്ടപ്പോള്‍ സതീശന്‍ പരിഹസിക്കുന്നതുപോലെ ഒരു ചിരി ചിരിച്ചത് ഓര്‍മ്മയുണ്ട്. നീയും ഞാനുമെല്ലാം വരുന്നത് ഇവിടെത്തന്നെ എന്ന അര്‍ത്ഥത്തില്‍.
പിന്നീട് ഞാന്‍ നാടുവിട്ടുപോയി. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയപ്പോള്‍ അതുവഴി പോയ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ചൂണ്ടി കൂട്ടുകാരന്‍ പറഞ്ഞു. നമ്മുടെ സതീശന്റെ പെണ്ണാ... പാവം.
എങ്ങനെയെന്നറിയില്ല, വര്‍ക്കലയിലെങ്ങോ ഉള്ള ഒരു ഗള്‍ഫുകാരന്റെ മകളെയായിരുന്നു സതീശന് ഭാര്യയായി കിട്ടിയത്. പക്ഷേ എന്നിട്ടും നാട്ടിലെ സ്ത്രീകളുടെ കുളിക്കുന്ന ദേഹങ്ങളോടുള്ള സതീശന്റെ കൊതി അവസാനിച്ചില്ല. ഇതിനൊപ്പം എവിടെനിന്നോ കഞ്ചാവ് എന്നൊരു ദുഃസ്വഭാവവും കൂടി സതീശന് കിട്ടി എന്ന് പിന്നീട് നാട്ടിലെ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. ഒരാണ്‍കുട്ടിയുടെ അച്ഛനായിക്കഴിഞ്ഞപ്പോഴേക്കും ഭാര്യയുടെ ആഭരണങ്ങളെല്ലാം അവന്‍ വിറ്റുകഴിഞ്ഞിരുന്നു.
ആരുടെയൊക്കെയോ ഇടപെടലിനൊടുവില്‍ സതീശന്‍ ലഹരിവിമോചനകേന്ദ്രത്തിലെത്തി. അവിടെ നിന്ന് സുഖമായി പുറത്തിറങ്ങിയെങ്കിലും പഴയ ലഹരികളെല്ലാം അവനെ പിന്തുടര്‍ന്നെത്തി. ഏറെ നാളുകള്‍ അങ്ങനെ തുടര്‍ന്നില്ല. വഴിയരികില്‍ ചോര ശര്‍ദ്ദിച്ചുമരിച്ചു കിടക്കുകയായിരുന്നു ഒരു ദിവസം അവന്‍.
സതീശന്റെ അവസാന നാളുകളെക്കുറിച്ച് എന്നോട് പറഞ്ഞ കൂട്ടുകാരന്‍ പറഞ്ഞുനിര്‍ത്തിയത് ഇങ്ങനെയായിരുന്നു. സത്യത്തില്‍ ഇപ്പോഴാണേല്‍ അവന് കുളിസീന്‍ എന്നൊരു പേരുപോലും കിട്ടില്ലായിരുന്നു. നാട്ടില്‍ എല്ലാവീട്ടിലും കെട്ടുറപ്പുള്ള കുളിമുറിയായി. അവന് ഒളിഞ്ഞു നോക്കാനും തല്ലുകൊള്ളാനും ഒരു രക്ഷേം ഒണ്ടാവത്തില്ലായിരുന്നു... സത്യമായിരിക്കാം.. പക്ഷേ സതീശന്‍ ആ കെട്ടുറപ്പുള്ള കുളിമുറികളെയും മറികടക്കുമായിരുന്നു എന്നാണ് എന്റെ വിശ്വാസം.

1 comment:

ഞാന്‍ രാവണന്‍ said...

ശൂന്യതയില്‍ നിന്നും നന്നായി എഴുതി .
കൂടെ പഠിച്ചവനും അതെ സ്വഭാവം ഉണ്ടോ ഇല്ലായി എന്നു വ്യക്തമല്ല...!!!
പാവം മരിച്ചു പോയതില്‍ അനുശോചനം :(