Saturday, May 05, 2012

മരിച്ചത് കീചകന്‍ അല്ല... കൊന്നത് ഭീമനാവാനും വഴിയില്ല...

സഖാവ് ടി.പി. ചന്ദ്രശേഖരനുമായി ഒരുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.. വടകര തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന കാലത്ത്... പിന്നീട് രണ്ടോ മൂന്നോ തവണ ഫോണിലും സംസാരിച്ചിട്ടുണ്ട്. നല്ല മനക്കരുത്തുള്ള, ചങ്കൂറ്റമുള്ള ഒരു നേതാവായിരുന്നു... പഴയ എം.വി.ആറിനെ ഓര്‍മ്മിപ്പിക്കുന്ന തലയെടുപ്പും..
പക്ഷെ എത്ര സി.പി.എം. വിരോധം മനസ്സിലിട്ടു ചിന്തിച്ചിട്ടും ഇത് ചെയ്തത് ഇടതുപക്ഷമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല... ഇതൊന്നും ചെയ്യാനുള്ള "കഴിവ്" സി.പി.എമ്മിനില്ല എന്നല്ല. ഇത്തരം ഒരു ചരിത്രം പാര്‍ട്ടിക്കില്ല എന്നുമല്ല. പക്ഷെ ടി.പി.യെപ്പോലെ ഒരു നേതാവിനെ കൊല്ലണമായിരുന്നെങ്കില്‍ ഇത്ര കാലം കാത്തിരിക്കേണ്ട കാര്യം അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് ഒന്നാമത്തെ കാര്യം. ടി.പി.യേക്കാള്‍ പാര്‍ട്ടിയെ അപമാനിക്കുകയും വെല്ലുവിളിക്കുകയും ചെയ്തശേഷം ജീവിക്കുന്ന കുറെയേറെ നേതാക്കള്‍ ഉണ്ട്. അതും പാര്‍ട്ടിക്ക് അത്യാവശ്യം കരുത്തുള്ള പ്രദേശങ്ങളില്‍ തന്നെ.
ഇനിയൊന്നു നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പാണ്. എത്രയൊക്കെ നിഷേധിച്ചാലും ഇക്കാര്യത്തില്‍ പ്രതിരോധത്തില്‍ ആവുകയല്ലാതെ സി.പി.എമ്മിന് വഴിയില്ല. എത്ര പ്രതിരോധത്തില്‍ ആയാലും മനോരമയും മാതൃഭുമിയും ചാനലുകളും പിന്നെ സാധാരണ കീചക-ഭീമ ബുദ്ധിയും ചേര്‍ന്ന് പിടിക്കുമ്പോള്‍ തങ്ങളല്ല ഈ കൊല നടത്തിയതിനു ഉത്തരവാദികള്‍ എന്ന് എത്ര പറഞ്ഞാലും ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. ഇത് മനസ്സിലാക്കാനോ അത്തരത്തില്‍ ചിന്തിക്കാനോ കഴിവില്ലാത്തവരല്ല സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്നത്.
കോണ്‍ഗ്രസ്സും യു.ഡി.എഫും ഈ വിഷയത്തെ ഏറ്റെടുക്കുന്ന രീതി കണ്ടപ്പോള്‍ മറ്റൊരു വഴിക്ക് ചിന്തിക്കേണ്ട ആവശ്യം തോന്നുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സംഭവം നടന്നു മണിക്കൂറിനുള്ളില്‍ ഇത് ചെയ്തത് സി.പി.എം തന്നെയാണ് എന്ന വ്യക്തമായ സൂചനയുമായി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും അന്വേഷണം ആരംഭിക്കുക പോലും ചെയ്യാത്ത ഒരു കേസിലെ പ്രതി ഭാഗത്ത്‌ ആരെന്നു പ്രഖ്യാപിച്ചുകൊണ്ട് വന്നതും ചില സൂചനകള്‍ നല്‍കുന്നു.
കെ.പി.സി.സി പ്രസിഡണ്ട്‌ നടത്തിയ പ്രസ്താവന നോക്കുക. സി.പി.എമ്മാണ് കൊല നടത്തിയത് എന്ന് തെളിയും എന്നാണു അദ്ദേഹം പ്രസ്താവിക്കുന്നത്. ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടറും ഇടത് ഏകോപന സമിതിയുടെ പക്ഷത്ത്‌ നില്‍ക്കുന്നയാലുമായ ഷാജഹാന്‍ നല്‍കിയ വാര്‍ത്ത‍ സിപിഎം കാരാണ് കുറ്റവാളികള്‍ എന്ന് അദ്ദേഹത്തിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ് കൂട്ടി ചേര്‍ത്തതാണ്.
ഇനിയൊരു സാധ്യത കൂടിയുണ്ട്. ഇടതുപക്ഷ ഏകോപന സമിതിയെ വലതുപക്ഷത്ത് കൊണ്ടുക്കെട്ടാന്‍ എം.ആര്‍.മുരളിയും സംഘവും നടത്തിയ ശ്രമങ്ങളെ വീറോടെ എതിരിട്ടു നിന്നത് സഖാവ് ടി.പി. ആയിരുന്നു. ആ ശ്രമം പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ ശ്രമ ഫലമായാണ്. അതായത് ഇവിടെയും സി.പി.എമ്മിനെക്കാള്‍ നേട്ടം ലഭിക്കുന്നത് യു.ഡി.എഫിന് തന്നെയാണ്.
 ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടി ആണെങ്കിലും അതിനെ നിയന്ത്രിക്കുന്നത് താന്‍ തന്നെ ആണെന്ന പി.സി.ജോര്‍ജ് ടീമിന്റെ നായകന്‍റെ പ്രസ്താവനയും കൂടി കണക്കിലെടുക്കുക.
ഒരു ടീം ഈ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നത് ഉറപ്പ്. അത് സി.പി.എമ്മിന്റെ ടീം ആകാനുള്ള സാധ്യത ഇപ്പോഴത്തെ നില വച്ച് നോക്കുമ്പോള്‍ വളരെ കുറവ്. നെയ്യാറ്റിന്‍കര ശെല്‍വരാജിന് വിജയിക്കാന്‍ ഇതിലും അപ്പുറത്ത് എന്തെങ്കിലും നടക്കാതെ നിവൃത്തിയില്ല..
മുട്ടനാടുകള്‍ക്ക് ഇടയില്‍ ഓ. രാജഗോപാല്‍ എന്ന മറ്റൊരു ബുദ്ധിമാന്‍ കൂടി മത്സരത്തില്‍ ഉണ്ട് എന്നതും മറക്കെണ്ടാതില്ല. ശെല്‍വരാജ് എന്ന ഓന്തിന്റെ ആത്മഹത്യക്ക് പിന്തുണ നല്‍കേണ്ട എന്നോര്‍ത്ത് കണ്ഫ്യൂഷനില്‍ കഴിയുന്ന നിഷ്പക്ഷര്‍ ഇനി അക്രമികളായ സി.പി.എമ്മിനെ പിന്തുണക്കില്ല എന്നത് സംശയമില്ലാത്ത കാര്യം. അതിന്റെ പ്രയോജനം കിട്ടുക രാജേട്ടനവും...
മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ചുവടു പിടിചാണേല്‍ അടുത്ത രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ഇന്നോവ കാര്‍ കണ്ടുപിടിക്കപ്പെടും... അതിന്റെ ഡ്രൈവര്‍ സ്ഥലത്തെ പ്രാദേശിക സി.പി.എം നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്യും...ജൂണ്‍ രണ്ടു കഴിയാതെ ഇക്കാര്യത്തില്‍ വലിയ മാറ്റം ഒന്നും കൂടാതെ നീണ്ടുപോകാന്‍ ആണ് സാധ്യത...

കൂട്ടിച്ചേര്‍ക്കല്‍...